വെള്ളം കിട്ടിയില്ലെങ്കിലും വാട്ട‌ർബിൽ കൃത്യമായെത്തും

വിതുര: തിരുവോണത്തിനും തൊണ്ടനനയ്ക്കാൻ വെള്ളം ലഭിക്കാതെ വിതുര പഞ്ചായത്തിലെ മുളയ്ക്കോട്ടുകര നിവാസികൾ വലഞ്ഞു. പാചകത്തിനുപോലും വെള്ളമില്ലാതായതോടെ ചിലർ ഹോട്ടലുകളിൽ നിന്നും ഓണസദ്യ എത്തിച്ചാണ് കഴിച്ചത്.ഇവിടെ മിക്കവീടുകളിലും കിണറുകളില്ല. പൈപ്പ് കണക്ഷനുണ്ടെങ്കിലും ഇപ്പോൾ ദൂരെ സ്ഥലങ്ങളിൽപോയി വെള്ളം ശേഖരിച്ചുകൊണ്ടുവന്ന് ഉപയോഗിക്കേണ്ട അവസ്ഥയാണ്.

പൊൻമുടി മലയടിവാരത്ത് മഴ തിമിർത്ത് പെയ്യുമ്പോഴും വാമനപുരം നദി നിറഞ്ഞൊഴുകുമ്പോഴും വിതുര മുളയ്ക്കോട്ടുകര നിവാസികൾ കുടിവെള്ളത്തിനായി പരക്കം പായേണ്ട അവസ്ഥയിലാണ്. ഇവിടങ്ങളിൽ പൈപ്പ് ജലം ലഭിക്കാതെയായിട്ട് നാല് മാസമാകുന്നു.

ജലം ലഭിക്കാത്തതിനാൽ അങ്കണവാടിയുടെ പ്രവർത്തനവും പ്രതിസന്ധിയിലാണ്. വെള്ളം കിട്ടുന്നില്ലെങ്കിലും ബിൽ മുടങ്ങാതെ കിട്ടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളത്തിനായി എം.എൽ.എക്കും പഞ്ചായത്തിലും വാട്ടർഅതോറിട്ടിക്കും പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിരുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് ജലഅതോറിട്ടി വ്യക്തമാക്കി. അതേസമയം ജലവിതരണം സുഗമമാക്കാൻ ശക്തമായ സമരപരിപാടികൾ നടത്താനുള്ള തീരുമാനത്തിലാണ് മുളയ്ക്കോട്ടുകര നിവാസികൾ.

പരിഹാരം കാണാതെ

മുളക്കോട്ടുകരയിലെ കുടിവെള്ളപ്രശ്നം ചൂണ്ടിക്കാട്ടി നേരത്തേ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രശ്നത്തിലിടപെട്ട് പൈപ്പ് ലൈൻ നന്നാക്കിയിരുന്നു. ഒരുദിവസം വെള്ളം എത്തിയെങ്കിലും പിറ്റേദിവസംമുതൽ പഴയസ്ഥിതിയിലായി. ലൈനിലുണ്ടായ മേജർ ചോർച്ചമൂലമാണ് കുടിവെള്ളവിതരണം തടസപ്പെടാൻ കാരണമെന്നാണ് പറയുന്നത്. എന്നാൽ പ്രശ്നത്തിന് പരിഹാരം കാണാൻ പഞ്ചായത്തും വാട്ടർഅതോറിട്ടിയും ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

പൈപ്പ് പൊട്ടിയൊഴുകുന്നു

കുടിനീരിനായി നെട്ടോട്ടമോടുമ്പോൾ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവാകുകയാണ്. വിതുര പഞ്ചായത്തിലെ അഞ്ചിടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. വെള്ളം ഒഴുകി റോഡ് തോടായി മാറി കുഴികളും രൂപപ്പെട്ടിട്ടുണ്ട്.

ശുദ്ധജലം നഷ്ടപ്പെടുന്നു

അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് പൊട്ടിയൊഴുകുന്നത്. ഇതുമൂലം പമ്പ് ചെയ്യുന്ന ലിറ്റർകണക്കിന് ശുദ്ധജലം നഷ്ടപ്പെടുന്നു. പൈപ്പ് പൊട്ടിയാൽ നന്നാക്കുന്നില്ലെന്നും പൊട്ടിയഭാഗം നന്നാക്കുമ്പോൾ വേറെ ഭാഗങ്ങളിൽ പൊട്ടുന്ന അവസ്ഥയാണുള്ളതെന്നും നാട്ടുകാർ പറയുന്നു.