കിളിമാനൂർ: മറ്റു തൊഴിലുകളെ അപേക്ഷിച്ച് വേതന വർദ്ധനയും പണിയുമില്ലാതായതോടെ തൊഴിലുറപ്പ് തൊഴിലാളികൾ മറ്റു തൊഴിലുകൾ തേടി പോകുന്നത് പഞ്ചായത്തുകളെ വിഷമത്തിലാക്കുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ കൊഴിഞ്ഞുപോകുകയാണ്. പല പഞ്ചായത്തുകളിലും ജോലിക്ക് ആളുകളെ കിട്ടാനില്ല. ഓരോവർഷവും തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം അനുവദിക്കുന്ന തുകയും കുറയുകയാണ്. പദ്ധതിയിൽ സജീവമല്ലാത്തവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിരവധി തൊഴിൽ കാർഡുകൾ റദ്ദാക്കി. പ്രതിദിനം 346 രൂപയാണ് വേതനം. മുൻപ് 333 രൂപയായിരുന്നു. ബഡ്ജറ്റിൽ 13 രൂപ വർദ്ധിപ്പിച്ചു. പലപ്പോഴും ഇത് കുടിശികയാണ്. നിയമപ്രകാരം ഒരു ജോലി കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ തൊഴിലാളികളുടെ അക്കൗണ്ടിൽ പണമെത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ മൂന്നുമുതൽ ആറുമാസം വരെ വൈകിയാണ് പണമെത്തുന്നത്. തൊഴിലുറപ്പിൽ ചെയ്യുന്ന ജോലി പുറത്തു ചെയ്താൽ മിനിമം 600 രൂപ ലഭിക്കുമെന്ന് തൊഴിലാളികൾ പറയുന്നു. മാത്രമല്ല ജോലി കഴിഞ്ഞയുടൻ കൂലിയും ലഭിക്കുന്നു.

ചെയ്യുന്ന ജോലികൾ

കൃഷി, പറമ്പ് വൃത്തിയാക്കൽ, മഴക്കുഴി നി‌ർമ്മാണം, കിണർ നിർമ്മാണം, തൊഴുത്ത് നിർമ്മാണം, കൈയാല നിർമ്മാണം, കെട്ടിട നിർമ്മാണം തുടങ്ങിയവയാണ് തൊഴിലുകൾ. മുമ്പ് റബർ തോട്ടങ്ങളിൽ വളമിടാനായി ചെറിയ കുഴികൾ എടുത്താൽ മതിയായിരുന്നു. ഇപ്പോൾ മൂന്ന് മീറ്റർ ആഴത്തിൽ വരെ കുഴി എടുക്കണം. ഇത്രയും ആഴത്തിൽ കുഴി എടുക്കാൻ സ്ഥലയുടമകൾ സമ്മതിക്കില്ല. സമ്മതിച്ചാൽ തന്നെ സ്ത്രീകളെക്കൊണ്ട് ചെയ്യാവുന്നതിലും ഭാരപ്പെട്ട ജോലിയാണിത്. ഒരു ഭൂവുടമയുടെ സ്ഥലത്ത് ഒരുതവണ ജോലി ചെയ്താൽ അടുത്ത മൂന്നുവർഷത്തേക്ക് ജോലി ചെയ്യാൻ പാടില്ലെന്നാണ് പുതിയ നി‌ർദ്ദേശം. ഇതുമൂലം പണി കുറഞ്ഞിട്ടുണ്ട്.