
പൂവാർ: പൂവാർ പൊഴിക്കരയിൽ തകർച്ചയുടെ വക്കിലായ ആയോധന കലാപരിശീലന കേന്ദ്രം പൊളിച്ചുമാറ്റാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ടൂറിസം ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ച കേന്ദ്രം തകർച്ചയുടെ വക്കിലായിട്ട് വർഷങ്ങളായി. നാടൻ കലാരൂപങ്ങളെയും ആയോധന കലയെയും പരിപോഷിപ്പിക്കുന്നതിനും വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുമായി സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. പൂവാർ ഗ്രാമപഞ്ചായത്ത് ടൂറിസം ഡിപ്പാർട്ട്മെന്റിന് കൈമാറിയ ഭൂമിയിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്.
1990ൽ ഇതിനായി നിർമ്മിച്ച രണ്ട് കെട്ടിടങ്ങളും പരിപാലനമില്ലാതെ അനാഥമായി കിടക്കുകയാണ്. പൂർണമായും വാസ്തുശില്പ മാതൃകയിൽ കരിങ്കല്ലിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും സാമൂഹ്യവിരുദ്ധർ ഇളക്കിമാറ്റിയിരിക്കുന്നു. ഓടുപാകിയ മേൽക്കൂരയും ഇളകിത്തുടങ്ങി. ചുമരുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു. അകത്ത് മാലിന്യവും മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ കവറുകളും കുന്നുകൂടി കിടക്കുന്നു. പ്രദേശത്തെ സമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി ഇവിടം മാറിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പൊഴിക്കര കാണാനെത്തുന്ന ടൂറിസ്റ്റുകൾ മഴക്കാലത്ത് ഇവിടേക്ക് ഓടിക്കയറുന്നത് പതിവാണ്. ടൂറിസ്റ്റുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. ശക്തമായ കാറ്റിലും മഴയിലും കെട്ടിടം നിലംപൊത്താവുന്ന അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
സൗകര്യങ്ങളില്ല
പൊഴിക്കരയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ സൗകര്യങ്ങൾ ഇവിടെയില്ല. കുടിവെള്ളംപോലും കിട്ടാനില്ല. വർഷങ്ങളായി പണിയെടുക്കുന്ന ലൈഫ് ഗാർഡുകൾപോലും പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റുന്നത് പൊതുസ്ഥലത്താണ്.
ലക്ഷ്യം പാളി
തെക്കൻ കേരളത്തിലെ ആയോധനകലയായ നാടൻ കളരിപ്പയറ്റും ഉത്തര കേരളത്തിലെ തെയ്യം, പൂരക്കളി, കോൽക്കളി, വേലകളി, തച്ചോളിക്കളി തുടങ്ങിയ കലാരൂപങ്ങളും ഒരു വേദിയിൽ സംഘമിപ്പിക്കുകയായിരുന്നു ലക്ഷ്യം. നെയ്യാർ അറബിക്കടലിൽ ലയിക്കുന്നതിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്നവർക്ക് ബ്രേക്ക് വാട്ടറിലെ ബോട്ട് സവാരി കഴിഞ്ഞ് ഗോൾഡൻ ബീച്ചിൽ വിശ്രമിക്കാനും ആയോധന കലാകേന്ദ്രത്തിനുള്ളിലെ കലാരൂപങ്ങൾ ആസ്വദിക്കുന്നതിനും അവസരം ഒരുക്കുന്നതിലൂടെ ടൂറിസ്റ്റുകളെ ആകർഷിക്കുകയായിരുന്നു ടൂറിസം വകുപ്പിന്റെ ലക്ഷ്യം. എന്നാൽ തുടർ പ്രവർത്തനങ്ങൾ ഇല്ലാതായതോടെ ലക്ഷ്യം പാളുകയായിരുന്നു.
പുനരുപയോഗം സാദ്ധ്യമല്ലെന്ന്
ടൂറിസം ഡിപ്പാർട്ട്മെന്റും ഗ്രാമപഞ്ചായത്തും മുൻകൈയെടുത്ത് ഈ കെട്ടിടങ്ങളെ നവീകരിച്ച് വിശ്രമ കേന്ദ്രമാക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ആദ്യം മുന്നോട്ടുവച്ചത്. എന്നാൽ കെട്ടിടങ്ങൾ കൂടുതൽ ജീർണ്ണിച്ചതിനാൽ പുനരുപയോഗം സാദ്ധ്യമല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.