തിരുവനന്തപുരം: പേരൂർക്കട മാസനികാരോഗ്യകേന്ദ്രത്തിൽ നിന്ന് രോഗികൾ ചാടിപ്പോകുന്നത് തടയാൻ സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. 6 വർഷത്തിനിടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച 691 രോഗികളെ കാണാനില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അതേസമയം, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. 6 വർഷത്തിനിടെ 378 പേർ കാണാതായെന്നും 291പേർ സ്വന്തം വീടുകളിൽ തിരിച്ചെത്തിയെന്നും ഈ റിപ്പോർട്ടിലുണ്ട്. 87 പേരുടെ വിവരങ്ങൾ അന്വേഷിക്കുകയാണ്. വീട്ടിൽ എത്തിയവരിൽ 204 പേർ പലപ്പോഴായി വീണ്ടും ചികിത്സ തേടി.
രോഗംപൂർണമായും ഭേദമാകാതെ രോഗികൾ കടന്നുകളയുന്നത് ഒഴിവാക്കണമെന്നും സുരക്ഷയുടെ അഭാവമാണ് രോഗികൾ പുറത്തുപോകുന്നതെന്നും ഉത്തരവിൽ പറയുന്നു.