തിരുവനന്തപുരം: ഇന്ത്യൻ നൃത്ത കലകളുടെ അംബാസഡറും നൃത്തപണ്ഡിതയും ആയിരുന്ന കപില വാത്സ്യായനെ ഓർമ്മിക്കേണ്ടത് കേരളീയരുടെ കടമയാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇന്ത്യൻ കലകളെ വിദേശങ്ങളിൽ പരിചയപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച ഡോ. കപിലാവാത്സ്യായന്റെ ഓർമ്മയ്ക്കായി ഭാരത് ഭവൻ നടത്തുന്ന ക്ലാസിക്കൽ നൃത്തോത്സവത്തിന്റെ രണ്ടാം അദ്ധ്യായം ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കലകൾ ഒരുകാലത്ത് ദേശീയ തലത്തിൽ അവഗണിക്കപ്പെട്ടിരുന്നു. അന്ന് കേരളീയ കലകളുടെ ഖ്യാതി വർദ്ധിപ്പിക്കുകയും
കേരളത്തെ കുറിച്ച അഭിമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കപില വാത്സ്യായൻ. ഇന്ന് കേരളത്തിലെ കലകൾ ലോകശ്രദ്ധ നേടുന്നതിൽ കപിലയും പങ്ക് വഹിച്ചതായി അദ്ദേഹം കൂട്ടിചേർത്തു. കപില വാത്സ്യായന്
ആദരസൂചകമായി തയ്യാറാക്കിയ ഹ്രസ്വ ചിത്രവും അദ്ദേഹം പ്രകാശനം ചെയ്തു.
രാജ്യത്തെ മികച്ച കലാപ്രതിഭകളെയും കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് ജേതാക്കളെയും പങ്കെടുപ്പിച്ചാണ് ഈ മാസം 26 വരെ പരിപാടി നടത്തുന്നത്. കൂടിയാട്ടം ആചാര്യനും കലാപണ്ഡിതനുമായ ജി.വേണു കപിലാ അനുസ്മരണപ്രഭാഷണം നടത്തി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ഫെസ്റ്റിവൽ ഡയറക്ടറുമായ ഡോ.പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, മാർഗി സെക്രട്ടറി എസ്. ശ്രീനിവാസ് , അഡ്വ.റോബിൻ സേവ്യർ, ബംഗാളി അസോസിയേഷനിലെ സുദാപ്പാ ദത്ത, നർത്തകി ഡോ.നീനാ പ്രസാദ് എന്നിവർ സംസാരിച്ചു. ചിത്രകാരൻ പ്രൊഫ. കാട്ടൂർ നാരായണ പിള്ള, പ്രൊഫ.കലാമണ്ഡലം ബാലസുബ്രമണ്യം, ജി.വേണു എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാർഗിയുടെ നേതൃത്വത്തിൽ സുഭദ്രാഹരണം കഥകളി അരങ്ങേറി.