tvn-nch

തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ ആദ്യമായി മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരമായി പൂർത്തിയാക്കി. സ്‌ട്രോക്ക് ബാധിച്ച തിരുവനന്തപുരം സ്വദേശിയായ 70വയസുകാരനാണ്

തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ത്രോമ്പക്ടമിയിലൂടെ രക്തക്കുഴലിലെ വലിയ ബ്ലോക്ക് മാറ്റിയത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷക്കണക്കിന് രൂപ ചെലവുള്ള ചികിത്സായാണിത്. നിരീക്ഷണത്തിലുള്ള രോഗി സുഖം പ്രാപിക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൈകാലുകൾക്ക് സ്വാധീനക്കുറവുമായി രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പരിശോധനയിൽ സ്‌ട്രോക്കാണെന്ന് കണ്ടെത്തി. കട്ട പിടിച്ച രക്തം അലിയിച്ച് കളയാനുള്ള ഐവി ത്രോംബോലൈസിസ് ,വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാനുള്ള മെക്കാനിക്കൽ ത്രോമ്പക്ടമി ചികിത്സ വിജയകരമായി.

ഇമറിറ്റസ് പ്രൊഫസർ ഡോ.തോമസ് ഐപ്പ്, ന്യൂറോളജി വിഭാഗം മേധാവി ഡോ.ചിത്ര,ഡോ.റാം മോഹൻ, ഡോ.സുനിൽ ഡി,ഡോ.ആർ.ദിലീപ്, ഡോ.പ്രവീൺ പണിക്കർ, ഡോ.രമ്യ.പി, ഡോ.വിനീത.വി.എസ് എന്നിവരടങ്ങുന്ന ടീമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്. മെക്കാനിക്കൽ ത്രോമ്പക്ടമി നടത്തിയ കോമ്പ്രിഹെൻസീവ് സ്‌ട്രോക്ക് സെന്ററിന്റെയും സ്‌ട്രോക്ക് കാത്ത് ലാബിന്റെയും നോഡൽ ഓഫീസറായ ഡോ.ആർ.ദിലീപിന്റെ നേതൃത്വത്തിൽ ഡോ.അനന്ത പത്ഭനാഭൻ,ഡോ.ടോണി, ഡോ.നിഖില, ജിത,വിഷ്ണു, ജയകൃഷ്ണ എന്നിവരാണ് മെക്കാനിക്കൽ ത്രോമ്പക്ടമിയുടെ ഭാഗമായത്.