തിരുവനന്തപുരം:വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനായി ആനക്കിടങ്ങുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് 2.77 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ.നബാർഡിന്റെ ധനസഹായത്തോടെ മലയോര മേഖലയിലെ 15.5 കിലോമീറ്റർ ദൂരത്തിലാണ് കുളത്തൂപ്പുഴ,പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളിൽ ആന പ്രതിരോധ കിടങ്ങുകൾ നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോട്ടോമാവ് ആദിവാസി നഗറിലെ ആനക്കിടങ്ങുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വന്യമൃഗങ്ങൾ കാടിറങ്ങുന്നത് ഒഴിവാക്കാൻ കാടിനുള്ളിൽ ജലലഭ്യതയും ഭക്ഷണവും ഉറപ്പുവരുത്തുന്നതിന് ചെറുകുളങ്ങൾ നിർമ്മിക്കുമെന്നും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അരിപ്പ വനം പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, പെരിങ്ങമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.കാർത്തിക, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ആർ.കമലാഹർ, വനം പരിശീലനകേന്ദ്രം ഡയറക്ടർ ഡോണി.ജി.വർഗീസ് എന്നിവർ പങ്കെടുത്തു.