
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്) അംഗീകാരം ലഭിച്ചു.
കഴിഞ്ഞ ഡിസംബറിൽ താത്കാലിക കോഡ് ലഭിച്ചിരുന്നു, തുടർ പരിശോധനകൾക്കു ശേഷമാണ് ഇപ്പോൾ സ്ഥിരം കോഡ് ലഭിച്ചത്. കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഒഫ് ഷിപ്പിംഗ് ആൻഡ് പോർട്ടിന്റെ കീഴിലുള്ള മറൈൻ മർച്ചന്റ് ഡിപ്പാർട്ട്മെന്റാണ് അംഗീകാരം നൽകുന്നത്. തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിന്റെ ഒരുഘട്ടം കൂടി ഇതോടെ പൂർത്തിയായി. അന്താരാഷ്ട്ര കപ്പൽ മേഖലയിൽ നിർബന്ധമായും പാലിക്കേണ്ട സുരക്ഷാനിർദ്ദേശങ്ങളും തുറമുഖ അധികാരികൾ,കപ്പൽ കമ്പനികൾ എന്നിവർ പാലിക്കേണ്ട നാവിക തുറമുഖ സുരക്ഷാനിർദ്ദേശങ്ങളും പരിശോധിച്ചാണ് കോഡ് ലഭിക്കുന്നത്.
അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽ ഐ.എസ്.പി.എസ് അംഗീകാരം ആവശ്യമാണ്. കാർഗോ അതിവേഗ ക്രാഫ്ട്,ബൾക്ക് കാരിയർ,ചരക്ക് കപ്പൽ എന്നിവയ്ക്ക് വിഴിഞ്ഞത്ത് നങ്കൂരമിടാനുള്ള അനുമതിയും ഇതോടെ ലഭിക്കും.
ലോക മറൈൻ
ഭൂപടത്തിലും സ്ഥാനം
ലോക മറൈൻ ഭൂപടത്തിൽ സ്ഥാനം പിടിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്തിന്റെ നാവിഗേഷൻ ചാർട്ട് ജോയിന്റ് ചീഫ് ഹൈഡ്രോഗ്രാഫർ ഒഫ് ഇന്ത്യ റിയർ അഡ്മിറൽ പിയുഷ് പോസെ വിഴിഞ്ഞം തുറമുഖ പ്രതിനിധികൾക്ക് കൈമാറി. വിഴിഞ്ഞത്തേക്ക് എത്തിച്ചേരുന്ന കപ്പലുകൾക്കും യാനങ്ങൾക്കും ബർത്തിംഗ് സമയത്ത് ആവശ്യമായ സുരക്ഷാവിവരങ്ങളും മറ്റ് അനുബന്ധ രേഖകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തിന് ഐ.എസ്.പി.എസ് കോഡ് ലഭിച്ചത് സംസ്ഥാനത്തിന്റെ
പശ്ചാത്തല വികസനത്തിൽ നാഴികക്കല്ലാകും.
മന്ത്രി വി.എൻ.വാസവൻ