
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ കൊച്ചി സ്വദേശി 29 വയസുള്ള യുവാവിനാണ് രോഗമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനം ശക്തമാക്കി.
ലക്ഷണം പ്രകടമായതിനുശേഷമാണ് രോഗം പകരുന്നത്. ലക്ഷണങ്ങളുണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഫീൽഡിലെ ആരോഗ്യ പ്രവർത്തകർ ജാഗ്രത പുലർത്തണം.
മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ എന്നിവരും പങ്കെടുത്തു.ഐ.എം.എയുടെ സഹകരണത്തോടെ സ്വകാര്യ മേഖലയിലെ ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, ഡെർമറ്റോളജിസ്റ്റ് എന്നിവരെയും ഉൾപ്പെടുത്തി യോഗം ചേരും.ഫീൽഡ് ആരോഗ്യ പ്രവർത്തകരുടെ യോഗം ഉടൻ വിളിക്കും.
ലക്ഷണം കണ്ടാൽ അറിയിക്കണം
1. വിദേശത്തുനിന്നു വരുന്നവർ രോഗലക്ഷണം കണ്ടാൽ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ അറിയിക്കുകയും വേണം. നാട്ടിലുള്ളവരായാലും ഇങ്ങനെ ചെയ്യണം. എയർപോർട്ടുകളിലുൾപ്പെടെ അവബോധം ശക്തിപ്പെടുത്തണം.
കോവിഡ് 19 , എച്ച്1 എൻ1 ഇൻഫ്ളുവൻസ എന്നിവയെപ്പോലെ വായുവിലൂടെ പകരില്ല. രോഗിയുമായി മുഖാമുഖം വരിക, സ്പർശിക്കുക, ലൈംഗിക ബന്ധത്തിലേർപ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ രോഗം പകരാം.
2. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജക്കുറവ് എന്നിവ പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. മുഖം, കൈകാലുകൾ, ജനനേന്ദ്രിയം എന്നീ ശരീരഭാഗങ്ങളിലും കാണപ്പെടാം.
3. ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും മുൻകരുതൽ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർ രോഗികളെയോ അവരുടെ വസ്തുക്കളെയോ സ്പർശിച്ചശേഷം കൈകൾ സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണം.