
കല്ലറ: കൊടിയ പൊലീസ് മർദ്ദനം, ചെറുത്തുനില്പ്, വെടി വയ്പ്, രക്തസാക്ഷിത്വം നരകയാതനയുടെ കൽത്തുറുങ്കുകൾ, വധശിക്ഷ. അടങ്ങാത്ത ആവേശം അഗ്നിയായി പടർന്നുകയറിയ കല്ലറ - പാങ്ങോട് വിപ്ലവത്തിന് ഇന്ന് 86 ആണ്ട്. സ്വാതന്ത്ര്യ സമരവീഥികളിൽ ഗ്രാമീണ ജനതയുടെ വീറുറ്റ പോരാട്ടത്തിന്റെ കനലെരിയുന്ന ഏടാണ് കല്ലറ - പാങ്ങോട് സമരം. 1938 സെപ്തംബർ 30നാണ് കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെട്ട സമരം അരങ്ങേറിയത്. കല്ലറ ചന്തയിലെ അനധികൃത ചുങ്ക പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സായുധ വിപ്ലവത്തിലേക്ക് നയിച്ചത്. 1938 സെപ്തംബർ 21ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഒരു യോഗം ആറ്റിങ്ങൽ വലിയകുന്നിൽ നടന്നു. ജനദ്രോഹനികുതി വർദ്ധനയ്ക്കെതിരെ സമരം ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു. ഇതിനെതിരെ കൊച്ചപ്പിപ്പിള്ള, പ്ലാങ്കീഴ് കൃഷ്ണപിള്ള, ചെല്ലപ്പൻ വൈദ്യൻ, ചെറുവാളം കൊച്ചുനാരായണൻ ആചാരി എന്നിവരുടെ നേതൃത്വത്തിൽ കർഷകരെ സംഘടിപ്പിച്ച് പ്രതിഷേധിച്ചു. ഇത് നികുതി പിരിവുകാരുമായി സംഘർഷത്തിന് കാരണമായി. ഇവരെ പ്രതിഷേധക്കാർ തല്ലിയോടിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസിന് ഒന്നും ചെയ്യാനായില്ല. പിന്നീട് കൂടുതൽ പൊലീസെത്തി സമരക്കാരെ മർദ്ദിക്കുകയും കൊച്ചപ്പിപ്പിള്ളയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ് പാലോട്, പെരിങ്ങമ്മല, നന്ദിയോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കൊച്ചപ്പിപ്പിള്ളയെ മോചിപ്പിക്കാൻ കൂടുതൽ കർഷകരെത്തി. പട്ടാളം കൃഷ്ണൻ എന്ന സമരനേതാവ് പൊലീസുകാരുമായി ചർച്ച നടത്തി കൊച്ചു കൃഷ്ണപിള്ളയെ മോചിപ്പിച്ചു. അവശനായ കൊച്ചു കൃഷ്ണപിള്ളയെ കണ്ടതോടെ സമരക്കാരുടെ രോഷം അണപൊട്ടുകയും റോഡ് ഉപരോധം നീക്കാൻ ശ്രമിച്ച പൊലീസുകാരനെ അടിച്ച് കൊല്ലുകയും ചെയ്തു. തുടർന്ന് സമരക്കാർ പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് ആയുധങ്ങളുമായി മാർച്ച് നടത്തി. പിന്നീട് നടന്ന വെടിവയ്പിൽ സമരനേതാക്കളായ പ്ലാങ്കീഴ് കൃഷ്ണപിള്ളയും ചെറുവാളം കൊച്ചു നാരായണൻ ആചാരിയും മരിച്ചു. അടുത്ത ദിവസം കൂടുതൽ പൊലീസെത്തി സമരക്കാരെ നേരിട്ടു. പൊലീസ് അതിക്രമത്തെ തുടർന്ന് പലരും നാടുവിട്ടു. സമരം അടിച്ചമർത്തി. കൊച്ചു കൃഷ്ണപിള്ളയെയും പട്ടാളം കൃഷ്ണനെയും പിടികൂടി തൂക്കിലേറ്റി. ബലികുടീരങ്ങൾ ഉയരാതിരിക്കാൻ രണ്ടുപേരുടെയും ശരീരങ്ങൾ ജയിലിന്റെ വളപ്പിൽ തന്നെ മറവ് ചെയ്തു. മറ്റുള്ളവരെ കഠിന തടവിന് ശിക്ഷിച്ചു. മറ്റൊരു നേതാവായ രാമേലികോണം പത്മനാഭൻ പൊലീസ് വീട് വളഞ്ഞപ്പോൾ ആത്മഹത്യ ചെയ്തു. ഇങ്ങനെ തിരുവിതാംകൂർ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു സമരം പൊലീസ് അടിച്ചമർത്തുകയായിരുന്നു.