കിളിമാനൂർ: വൈറൽ പനി ഉയർന്നതോടെ ആശുപത്രികൾ പനിക്കാരാൽ നിറഞ്ഞു. പനി, ചുമ, മൂക്കൊലിപ്പ്, തലവേദന, ഉയർന്ന ശരീരതാപനില, ശരീരവേദന, വിശപ്പില്ലായ്മ, നിർജ്ജലീകരണം എന്നീ ലക്ഷണങ്ങളോടെ എല്ലാ പ്രായത്തിലുള്ളവർക്കും വൈറൽ പനി വ്യാപിക്കുകയാണ്. ചികിത്സ തേടി രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ പനി മാറുമെങ്കിലും ചുമയും മറ്റു ശാരീരിക അസ്വസ്ഥതകളും ആഴ്ചകൾ നീണ്ടുനിൽക്കും. ഡെങ്കിപ്പനി മുതലായ മറ്റു പനികളുള്ളതിനാൽ പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചകിത്സ തേടണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

മാറിവരുന്ന മഴയും വെയിലും വില്ലൻ

മാറിവരുന്ന മഴയും വെയിലുമാണ് വൈറൽ പനി വ്യാപനത്തിന് കാരണം. പനി ബാധിതർ കൃത്യസമയത്ത് ചികിത്സ തേടാത്തതും പനി പടരാൻ കാരണമാകും.

--സ്വയം ചികിത്സ പാടില്ല

 ചുമ, മൂക്കൊലിപ്പ് എന്നിവ കണ്ടാൽ മാസ്ക് ധരിക്കുക

 തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക

 ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക

 കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കണം

 കൈകാലുകളിൽ മുറിവുള്ളപ്പോൾ വെള്ളക്കെട്ടിൽ ഇറങ്ങരുത്