
ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുമൂട് എസ്.ബി.ഐ ബാങ്കിനോടു ചേർന്നുള്ള എ.ടി.എം കൗണ്ടറിൽ കവർച്ചാശ്രമം നടത്തിയ യുവാവ് പിടിയിൽ. താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാമാണ് (20) അറസ്റ്റിലായത്.
ഒന്നാം തീയതി പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷണം ശ്രമംനടന്നത്. മേവാത്തി സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവെയാണ് സംഭവസ്ഥലത്തിന് അഞ്ച് കിലോമീറ്റർ അകലെയുള്ള അഭിരാമിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രതി ധരിച്ചിരുന്ന ജാക്കറ്റും കോലാപുരി ചെരിപ്പും തിരിച്ചറിഞ്ഞത് നിർണായകമായി. ഇരുട്ടിൽ വാഹനത്തിന്റെ നമ്പർ പോലും കിട്ടാതിരിക്കാനായി ഇടറോഡുകളിലൂടെയായിരുന്നു പ്രതിയുടെ സഞ്ചാരം.
ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ കുറത്തികാട് സി.ഐ പി.കെ. മോഹിത്, വള്ളികുന്നം എസ്.ഐ കെ. ദിജേഷ്, എ.എസ്.ഐമാരായ ശ്രീകല, രാധാമണി, സീനിയർ സി.പി.ഒമാരായ സന്തോഷ് കുമാർ, ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്‌കർ, അൻഷാദ്, വൈ.അനി, സി.പി.ഒമാരായ ആർ. ജിഷ്ണു, എസ്. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മോഷണശ്രമം കാമുകിയുടെ പണയസ്വർണമെടുക്കാൻ
കാമുകിയുടെ പണയംവച്ച സ്വർണം തിരിച്ചെടുക്കാൻ അഭിരാം കണ്ടെത്തിയ വഴിയാണ് എ.ടി.എം കവർച്ച. തൃശൂരിൽ എ.ടി.എം കൊള്ള നടത്തിയ കുപ്രസിദ്ധ മേവാത്തി സംഘമാണ് പ്രതിക്ക് പ്രചോദനമായത്.
ശാസ്ത്രീയമായി ശേഖരിച്ച തെളിവിന്റെ അടിസ്ഥാനത്തിൽ അഭിരാമിനെ ഇന്നലെ പുലർച്ചെ ആറ് മണിയോടെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷണശ്രമത്തിന് ഉപയോഗിച്ച കമ്പിപ്പാരയും ധരിച്ചിരുന്ന കറുത്തവസ്ത്രങ്ങളും സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെത്തി.