kunjamma

മാന്നാർ : ഇരമത്തൂർ ജുമാമസ്ജിദിന്റെ മുറ്റം ശുചിയാക്കുന്നത് പൊതുവൂർ പ്ലാന്തറയിൽ പരേതനായ രാഘവന്റെ ഭാര്യ കുഞ്ഞമ്മക്ക് (76) ദൈവനിയോഗം.

ദിവസവും പ്രഭാത നിസ്കാരത്തിനു മുമ്പ് എത്തി പള്ളിമുറ്റവും പരിസരവും അടിച്ചു വൃത്തിയാക്കുന്ന ജോലി നാലര പതിറ്റാണ്ടായി മറ്റാർക്കും വിട്ടുകൊടുക്കാതെ,​ മുടങ്ങാതെ കുഞ്ഞമ്മ ചെയ്ത് വരികയാണ്. വൈകുന്നേരങ്ങളിലും പള്ളിയിലെത്തി മുറ്റവും മുന്നിലെ റോഡും എതിർവശത്തെ മദ്രസയുടെ മുറ്റവും വൃത്തിയാക്കി കുഞ്ഞമ്മ മടങ്ങും. എന്നാൽ,​ ഇതിനൊന്നും യാതൊരു പ്രതിഫലവും കുഞ്ഞമ്മ വാങ്ങാറില്ല. ഇത് തന്റെ ദൈവ നിയോഗമാണെന്നാണ് കുഞ്ഞമ്മ പറയുന്നത്.

പല വീടുകളിലായി പ്രസവ ശുശ്രൂഷ ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുഞ്ഞമ്മയുടെ ഉപജീവനം. പെരിങ്ങിലിപ്പുറം പ്രാഥമികാരോഗ്യത്തിലെ താത്കാലിക ജീവനക്കാരനായിരുന്ന ഭർത്താവ് രാഘവൻ 21 വർഷം മുമ്പ് മരിച്ചു. മകൻ സന്തോഷ് പരുമലയിലാണ് താമസം. മകൾ സിന്ധു ഭർതൃഗൃഹത്തിലുമാണ്. കുഞ്ഞമ്മ കൊച്ചുമക്കളോടോപ്പം ഇരമത്തൂർ പൊതൂരിലുമാണ് താമസം. ഇഅരമത്തൂർ ജുമാ മസ്ജിദ് പരിപാലന സമിതിക്കും ജമാഅത്ത് അംഗങ്ങൾക്കും കുഞ്ഞമ്മയോട് വലിയ സ്നേഹമാണ്.

മകനെ കാത്ത ബന്ധം

നാല്പത്തിയേഴ് വർഷം മുമ്പ് നാലുവയസുള്ള മകൻ സന്തോഷ് വെള്ളത്തിൽ വീണപ്പോൾ കുഞ്ഞമ്മ വാരിയെടുത്ത് ഓടിയെത്തിയത് ഇരമത്തൂർ മസ്ജിദിന്റെ മുറ്റത്തായിരുന്നു. അന്ന് മകന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് പള്ളിയും പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ദിവ്യന്റെ ശക്തിയിലുമാണെന്ന് കുഞ്ഞമ്മ വിശ്വസിക്കുന്നു. അന്ന് മുതൽ തുടങ്ങിയതാണ് കുഞ്ഞമ്മയ്ക്ക് ജുമാ മസ്ജിദുമായുള്ള ബന്ധം.

പള്ളിയിലെ വിശേഷ ദിവസങ്ങളിൽ ഒരു പ്രത്യേക പങ്ക് കുഞ്ഞമ്മയ്ക്കായി നീക്കി വയ്ക്കും. ഞങ്ങളുടെ കുടുബത്തിലെ ഒരംഗമാണ് കുഞ്ഞമ്മ

-ജമാത്ത് പ്രസിഡന്റ് മുഹമ്മദ് അജിത്ത്,​

സെക്രട്ടറി ഷിജാർ