ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവാനന്തര ശുശ്രൂഷയെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ തുടർനടപടികൾ അവസാനിപ്പിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. സ്വമേധയാ എടുത്ത കേസിൽ, കമ്മീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ നിർദ്ദേശപ്രകാരം, മെഡിക്കൽ എക്‌സ് പെർട്ട് പാനൽ കമ്മിറ്റി റിപ്പോർട്ട് നൽകിയതായും ഇതിന്റെ
അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അമ്പലപ്പുഴ ഡിവൈ.എസ്.പി അറിയിച്ചതിനെ തുടർന്നാണ് കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് ഹർജിയിൽമേലുള്ള തുടർനടപടികൾ അവസാനിപ്പിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ തോളെല്ല് ശസ്ത്രക്രീയയുമായി ബന്ധപ്പെട്ട് ചികിത്സാപിഴവ് ആരോപിച്ച് തിരുവമ്പാടി സ്വദേശി സമർപ്പിച്ച ഹർജിയിൽ, വസ്തുത പരിശോധിക്കുന്നതിനും വ്യക്തത വരുത്തുന്നതിനുമായി മെഡിക്കൽ കോളേജിന് പുറത്തുള്ള വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു. അടുത്ത തവണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആലപ്പുഴ ഗവ.ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ കമ്മീഷൻ നിർദ്ദേശിച്ചു.
പുറമ്പോക്ക് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് ആറാട്ടുവഴി സ്വദേശി സമർപ്പിച്ച ഹർജിയിൽ നഗരസഭാസെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കി.