
പ്രവർത്തനങ്ങൾ വിലയിരുത്തി റെയിൽവേ ഡിവിഷണൽ മാനേജർ
മാവേലിക്കര : അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ.മനീഷ് തപ്ലയാൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 6.90കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നടന്നു വരുന്നത്.
റെയിൽവേയുടെ പക്കലുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി മികച്ച സംരംഭകർ ഉണ്ടെങ്കിൽ ദീർഘകാല പാട്ടത്തിന് വിട്ടു നൽകാൻ സന്നദ്ധമാണെന്ന് ഡിവിഷണൽ മാനേജർ എം.പിയെ അറിയിച്ചു.
നിലവിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ പൂർത്തീകരിക്കണമെന്നും എത്രയും വേഗം സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി യാത്രക്കാർക്ക് തുറന്നുകൊടുക്കണമെന്നും എം.പി അവശ്യപ്പെട്ടു. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ, കൗൺസിലർമാർ, റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പാർക്കിംഗ് സൗകര്യവും ലിഫ്ടും
 പ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തുമ്പോൾ വിപുലമായ പാർക്കിംഗ് സൗകര്യവും ഉണ്ടാകും
 യാത്രക്കാർക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കും
 ഡിവിഷൻ വർക്കായി ഉടൻതന്നെ മാവേലിക്കരയിൽ ലിഫ്റ്റും യാഥാർത്ഥ്യമാകും.
 കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന് ഡിവിഷണൽ മാനേജർ
വികസന പ്രവർത്തനങ്ങളുടെ ചിലവ്
6.90കോടി
യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്നവിധം സ്റ്റേഷന് കിഴക്ക് വശമുള്ള വഴിയിലേക്ക് നിലവിലുള്ള എഫ്.ഒ.ബി നീട്ടുന്നതിന്റെ സാദ്ധ്യതകളെപ്പറ്റി പഠിക്കണം. നിലവിൽ ലൂപ്പ് ലൈനായി ഉപയോഗിക്കുന്ന ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നതിനായി ലൂപ്പ് ലൈൻ മൂന്നാം പ്ലാറ്റ്ഫോമിലേക്ക് മാറ്റണം
- കൊടിക്കുന്നിൽ സുരേഷ് എം.പി