ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ച് എത്രയുംവേഗം തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.
കേരളത്തിനു ശേഷം പ്രകൃതിദുരന്തമുണ്ടായ പല സംസ്ഥാനങ്ങൾക്കും കേന്ദ്രസഹായം ഇതിനോടകം ലഭിച്ചത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര - കേരള മാനദണ്ഡങ്ങളിൽ ചില വ്യത്യാസങ്ങൾ ഉള്ളതു കൊണ്ടാണ് ഈ കാലതാമസമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനം വേഗത്തിലുണ്ടാകണമെന്നും സർക്കാരിന്റെ തോമസ് ആവശ്യപ്പെട്ടു. ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി പലതവണ സംസാരിച്ചതായും, ആവശ്യമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി മറുപടി നൽകി. ഇപ്പോഴുള്ള കേന്ദ്ര-സംസ്ഥാന അനുപാതം 60-40 എന്നത് 50-50
ആക്കണമെന്നും,സെസുകളും സർചാർജുകളും ക്രമേണ ഒഴിവാക്കി എല്ലാ വരുമാനങ്ങളുടെയും ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.