e

ന്യൂഡൽഹി : ഭാര്യ ശാരീരിക ബന്ധത്തിന് വിസമ്മതിച്ചാൽ വിവാഹ മോചനം മാത്രമാണോ ഭർത്താവിന് മുന്നിലുള്ള പോംവഴിയെന്ന് ചോദിച്ച് സുപ്രീംകോടതി. വൈവാഹിക മാനഭംഗം

ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ ഇന്നലെ വാദം കേൾക്കൽ ആരംഭിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെ‌ഞ്ച് ചോദ്യമുന്നയിച്ചത്.

ഭർത്താവിന് വേണമെങ്കിൽ വിവാഹമോചനത്തിനായി പോകാമെങ്കിലും അടുത്തൊരു ദിവസത്തിനായി കാത്തിരിക്കാവുന്നതേയുള്ളുവെന്ന്

ഹർജിക്കാരുടെ

അഭിഭാഷക കരുണാ നന്ധി മറുപടി നൽകി. പുരുഷനും സ്ത്രീയും തമ്മിലുള്ള തർക്കമായി ഈ വിഷയത്തെ കാണരുത്. പുരുഷാധിപത്യത്തിനെതിരായ പോരാട്ടമാണെന്നും അഭിഭാഷക വാദിച്ചു.

വൈവാഹിക മാനഭംഗക്കുറ്റത്തിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കുന്ന, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 375നോട് അനുബന്ധമായുളള വ്യവസ്ഥയെയാണ് സുപ്രീംകോടതിയിലെ ഹർജികളിൽ ചോദ്യം ചെയ്യുന്നത്. സമത്വമെന്ന മൗലികാവകാശം ലംഘിക്കപ്പെടുന്നു എന്നതല്ലേ പ്രധാന പരാതിയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. 'നോ' പറയാനുള്ള സ്ത്രീയുടെ അവകാശമാണ് നഷ്‌ടപ്പെട്ടിരിക്കുന്നതെന്നും, നിയമവ്യവസ്ഥ സ്ത്രീയെ ലൈംഗിക വസ്‌തുവായി ചുരുക്കിയിരിക്കുന്നുവെന്നും അഭിഭാഷക പ്രതികരിച്ചു.

വിവാഹത്തെ

ബാധിക്കുമോ ?

വൈവാഹിക മാനഭംഗം കുറ്റകൃത്യമായി പ്രഖ്യാപിച്ചാൽ വിവാഹമെന്ന സംവിധാനത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. സമൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും, ഹ‌ർജികൾ തള്ളണമെന്നും കേന്ദ്രസർക്കാർ നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിവാഹമെന്നത് സ്വകാര്യമാണെന്നും, കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് അവിടെയും മാറ്റങ്ങളുണ്ടാകണമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. വാദം കേൾക്കൽ ഒക്ടോബർ 22ന് തുടരും.