d

ന്യൂഡൽഹി: ആർ.എസ്.എസ് ഭാരവാഹികൾ സർക്കാർ ഉദ്യോഗസ്ഥർ അടക്കം എല്ലാ വിഭാഗം ആളുകളുമായും കൂടിക്കാഴ്‌ച നടത്താറുണ്ടെന്നുംഅതിൽ അസ്വാഭാവികതയില്ലെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ. കേരളത്തിൽ എ.ഡി.ജി.പി അജിത് കുമാറുമായുള്ള കൂടിക്കാഴ്‌ച വിവാദമായിരിക്കെയാണ് പരോക്ഷ വിശദീകരണം. ഉത്തർപ്രദേശിലെ മഥുരയിൽ ദ്വിദിന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് ഭാരവാഹികൾ എല്ലാ വിഭാഗം ആളുകളെയും കാണുന്നു. താൻ വർഷന്തോറും ഇത്തരം കൂടിക്കാഴ്‌ചകൾ നടത്താറുണ്ട്. മറ്റ് പാർട്ടികളിലെ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ, ബുദ്ധിജീവികൾ തുടങ്ങി എല്ലാവരെയും കാണും. മറ്റുള്ളവരോട് വെറുപ്പ് പുലർത്തേണ്ട ആവശ്യമുണ്ടോ. രാജ്യനന്മ ആഗ്രഹിക്കുന്നവരെ രാഷ്‌ട്രീയ ഭേദമന്യേ കാണും. സംഘത്തിന്റെ മണ്ണ് വ്യത്യസ്‌തമാണ്. കോൺഗ്രസും രാഹുൽ ഗാന്ധിയും വിദ്വേഷത്തിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട നടത്താൻ ആഗ്രഹിക്കുന്നുവെങ്കിലും ചിലരെ കാണാൻ ആഗ്രഹിക്കുന്നില്ല. ജാതിയുടെയും ഭാഷയുടെയും പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ശ്രമമുണ്ടെന്നും ദത്താത്രേയ പറഞ്ഞു. ഹിന്ദു ഐക്യം സമൂഹത്തിൽ അത്യന്താപേക്ഷിതമാണ്. കേരളത്തിലെ 200 പെൺകുട്ടികളെ ലൗ ജിഹാദിൽ നിന്ന് രക്ഷിച്ചു. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും വേണ്ടിയാണ് സംഘം പ്രവർത്തിക്കുന്നത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ച മുസ്ലിങ്ങളുടെ അന്ത്യകർമ്മങ്ങളിൽ ആർ.എസ്.എസ് സഹായിച്ചു. വഖഫ് വിഷയത്തിൽ രാജ്യത്തെ നിരവധി മുസ്ലിങ്ങൾ സർക്കാരിനൊപ്പമാണെന്നും പറഞ്ഞു.