
ന്യൂഡൽഹി: അതിർത്തിയിലെ ഒരിഞ്ച് ഭൂമിയിൽ പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്യത്തെ പ്രതിരോധിക്കാനുള്ള സൈന്യത്തിന്റെ ശക്തിയിൽ ജനം വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പതിവുതെറ്റാതെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ കച്ചിൽ വാസയോഗ്യമല്ലാത്ത ഭൂപ്രകൃതിയിൽ കാവൽ നിൽക്കുന്ന സൈനികരെ കാണാൻ സൈനിക യൂണിഫോമിലാണ് മോദി എത്തിയത്. സൈനികരുമായി മധുരം പങ്കിട്ടു. പാക് അതിർത്തിയിലെ ബി.എസ്.എഫ് പോസ്റ്റ് സന്ദർശിച്ച പ്രധാനമന്ത്രി അവരുടെ പട്രോളിംഗ് ബോട്ടിൽ കടലിടുക്കിൽ സവാരിയും നടത്തി. സർ ക്രീക്ക് ഏരിയയിലെ ലക്കി നാലയിലാണ് ബി.എസ്. എഫ്, കര, നാവിക, വ്യോമസേനാംഗങ്ങളെ വിന്യസിച്ചിരുന്നത്.
നിങ്ങളിലൂടെ ഇന്ത്യയുടെ
ശക്തി കാണുന്നു
സൈനികരുടെ നിശ്ചയദാർഢ്യത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്, ശത്രുക്കളുടെ വാക്കുകളിലല്ല. രാജ്യം നിങ്ങളിൽ സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും ഉറപ്പ് കാണുന്നു. നിങ്ങളിലൂടെ ലോകം ഇന്ത്യയുടെ ശക്തി കാണുന്നു. ശത്രുവിന്റെ ദുരുദ്ദേശ്യങ്ങൾക്ക് അറുതി കാണുന്നു. സൈനികരുടെ കഠിനാദ്ധ്വാനത്താലും ത്യാഗത്താലും രാജ്യവും പൗരന്മാരും സുരക്ഷിതരാണ്. സുരക്ഷിതമായ ഒരു രാജ്യത്തിനേ പുരോഗതി നേടാനാകു. വികസിത ഇന്ത്യ എന്ന സ്വപ്നത്തിന്റെ സംരക്ഷകരാണ് സൈനികർ. തന്റെ ദീപാവലി ആശംസ 140 കോടി ജനങ്ങളുടെ വികാരങ്ങളെയും നന്ദിയെയും പ്രതിനിധീകരിക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയായതു മുതൽ
2014ൽ പ്രധാനമന്ത്രിയായതു മുതൽ സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്.
2014ൽ സിയാച്ചിൻ
2015ൽ പഞ്ചാബ് അതിർത്തി
2016ൽ ഹിമാചൽ പ്രദേശിലെ സംദോ
2017ൽ വടക്കൻ ജമ്മു കാശ്മീരിലെ ഗുരെസ് സെക്‌ടർ,
2018ൽ ഉത്തരാഖണ്ഡിലെ ഹർസിൽ
2019ൽ ജമ്മു കാശ്മീരിലെ രജൗരി
2019ൽ രാജസ്ഥാനിലെ ലോംഗെവാല
2021ൽ കാശ്മീരിലെ നൗഷേര
2022ൽ ജമ്മു കാശ്മീരിലെ കാർഗിൽ
2023 ൽ ഹിമാചലിലെ ലെപ്ച