
പറവൂർ: കന്നുകാലികളുടെ സംരക്ഷണത്തിനും ക്ഷീരകർഷരുടെ സഹായത്തിനുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സമ്പൂർണ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എൻ.ഡി.ഡി.ബിയുടെ സഹായത്തോടെ മിൽമ എറണാകുളം മേഖല യൂണിയൻ 50,000 ക്ഷീരകർഷകർക്ക് നൽകുന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇൻഷ്വറൻസ് പദ്ധതിക്കായി 68 കോടി രൂപയുടെ സഹായം കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മികച്ച ക്ഷീരകർഷകർക്കുള്ള സ്റ്റീൽ പാൽ പാത്ര സമ്മാന വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. മിൽമ എറണാകുളം മേഖല യൂണിയൻ വികസിപ്പിച്ച ഇ-വെറ്റ് അപ്ലിക്കേഷന്റെ ലോഞ്ചിംഗ്, സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഹൈബി ഈഡൻ എം.പി ഡിവിഡന്റ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ, വൈസ് ചെയർമാൻ എം.ജെ. രാജു, മിൽമ മേഖല ചെയർമാൻ എം.ടി. ജയൻ, മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ .പുറവക്കാട്ട്, റോണി മാത്യു, ജോൺ തെരുവത്ത്, അനു വട്ടത്തറ എന്നിവർ സംസാരിച്ചു. മേഖലാ യൂണിയന്റെ കീഴിലുള്ള എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ക്ഷീരകർഷകർക്കായാണ് പരിശീലന പരിപാടി നടത്തുന്നത്.
മന്ത്രിയുടെ പ്രഖ്യാപനങ്ങൾ
അതിദരിദ്രർക്ക് പശുക്കളെ വാങ്ങാൻ 95,000 രൂപ വരെ സബ്‌സിഡി നൽകുന്ന പദ്ധതി നടപ്പാക്കും
എല്ലാ ജില്ലയിലും കിടാരി പാർക്കുകൾ തുടങ്ങും
കാലിത്തീറ്റയിൽ മായം കലർത്തുന്ന കമ്പനികൾക്കെതിരെ കർശന നിയമം കൊണ്ടുവരും
മായംകലർന്ന കാലിത്തീറ്റ കഴിച്ച് കന്നുകാലികൾ അപകടം സംഭവം ഉണ്ടായാൽ അത്തരം കമ്പനികളെ നിരോധിക്കും
കന്നുകാലി ചാകുന്നതു മൂലം കർഷകന് ഉണ്ടാകുന്ന നഷ്ടം സർക്കാർ നൽകുന്നതിന് നിയമത്തിൽ വ്യവസ്ഥ ഏർപ്പെടുത്തും