pinarayi-vijayan

ഇടതുപക്ഷ എം.എൽ.എ. പി.വി.അൻവർ ചാടിച്ച ഊരാക്കുടുക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ പെട്ടുപോയി. അൻവർ മഹാവിപ്ളവം പോലെ ചൂണ്ടിക്കാണിച്ച വിഷയങ്ങളിൽ പ്രധാനം മലപ്പുറം ജില്ലയിൽ പൊലീസ് വലിയ സ്വർണവേട്ട നടത്തുന്നുവെന്നും പിടികൂടുന്ന സ്വർണത്തിൽ നല്ലൊരു പങ്കും പൊലീസുകാർ തന്നെ അപഹരിക്കുന്നുണ്ടെന്നുമായിരുന്നു. സ്വർണക്കടത്തുകാരെ അനാവശ്യമായി പൊലീസ് ഉപദ്രവിക്കുന്നു, അവർ നിഷ്കളങ്കരും പാവങ്ങളുമാണ്, മലപ്പുറത്ത് ഇത്തരം 200ൽപരം കേസുകളുണ്ട്, ജില്ലയിലെ ജനങ്ങളെ ഒന്നാകെ പൊലീസ് വേട്ടയാടുകയാണ് തുടങ്ങി അനവധി വിഷയങ്ങൾ അൻവർ മുന്നോട്ടുവച്ചു. ഇതേ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം വിളിച്ച് അൻവറിന് സുദീർഘമായ മറുപടി നൽകിയത്.

കേരളത്തിൽ പൊലീസ് പിടിക്കുന്ന കള്ളക്കടത്ത് സ്വർണത്തിന്റെ ഭൂരിഭാഗവും മലപ്പുറം ജില്ലയിൽ നിന്നാണെന്നും കേരളത്തിൽ വരുന്ന ഹവാലപണം കൂടുതലും പിടിക്കപ്പെടുന്നതും മലപ്പുറം ജില്ലയിലാണെന്നും പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറുപടി കൊടുത്തു. അൻവറും അതൊരു തക്കമാക്കിയെടുത്ത് മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്നും അതിലൂടെ മുസ്ളീങ്ങളെ ആക്ഷേപിക്കുകാണെന്ന പുതിയൊരു ആരോപണവുമായി രംഗത്തെത്തി. വാസ്തവത്തിൽ പിണറായി വിജയൻ പൊലീസ് റിപ്പോർട്ട് ഉദ്ധരിക്കുക മാത്രമാണ് വാർത്താ സമ്മേളനത്തിൽ ചെയ്തത്. മുഖ്യമന്ത്രിയും മലപ്പുറം ജില്ലാ പരാമർശവും അൻവറിന്റെ ആരോപണവും ആരും കാര്യമായെടുത്തില്ല. പക്ഷേ പിന്നീട് സംഗതികൾ തകിടംമറിഞ്ഞു.

ബി.ജെ.പിക്ക്

രാഷ്ട്രീയ ആയുധം

ദ ഹിന്ദു പത്രത്തിന് കൊടുത്ത അഭിമുഖത്തിൽ ഏറ്റവുമധികം സ്വർണക്കള്ളക്കടത്തും ഹവാലയും പിടിക്കുന്നത് മലപ്പുറത്തു നിന്നാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ലോക‌്സഭയിൽ ഈ അഭിമുഖം ചർച്ചയാകുമെന്നും അവിടെ ചോദ്യമുണ്ടാകുമെന്നും കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ മലപ്പുറം ജില്ലയെ തല്ലാനുള്ള വടിയാക്കുമെന്നും അൻവർ ആരോപിച്ചു. രാഷ്ട്രീയമായി നോക്കിയാൽ അൻവറിന്റെ ആരോപണത്തിൽ അല്പം കഴമ്പുണ്ടെന്നു തന്നെ പറയണം. കേരളത്തിലെ മുസ്ളീം സമുദായത്തിന്റെ പേരിൽ മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പി. വോട്ടുപിടിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. 2019ൽ വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ മുസ്ളീംലീഗിന്റെ ഘോഷയാത്രയും അവരുടെ പച്ചക്കൊടികളും മറ്റ് സംസ്ഥാനങ്ങളിൽ പാക്കിസ്ഥാൻ പതാക എന്ന വ്യാഖ്യാനത്തോടെ ബി.ജെ.പി. വോട്ടാക്കി മാറ്റിയെന്ന് മറ്റുപാർട്ടികൾ കരുതുന്നു.

കർണാടകത്തിൽ ഹിജാബിനെ ചൊല്ലിയുണ്ടായ ബഹളം ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ വിജയത്തിന്റെ ആക്കം കൂട്ടി. അതിനാൽ പിണറായിയുടെ മലപ്പുറം പരാമർശം ബി.ജെ.പി. രാഷ്ട്രീയ ആയുധമാക്കുമെന്നത് ഉറപ്പാണ്. മലപ്പുറം എന്ന ഒരു ജില്ലയുണ്ടെന്നും അവിടെയാണ് ഏറ്റവുമധികം സ്വർണക്കള്ളക്കടത്തും ഹവാലപ്പണവും ഒഴുകുന്നതെന്നുമുള്ള ആഖ്യാനം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് സമർത്ഥമായി ഉപയോഗിക്കാൻ പറ്റും.

പലരും ആദ്യം ധരിച്ചത് പിണറായി വിജയൻ നഷ്ടപ്പെട്ടുപോയ ഹിന്ദു വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള മന:പൂർവമായ ശ്രമം നടത്തുന്നുവെന്നാണ്. അൻവറിനെ പ്രതിരോധിക്കാനും നഷ്ടപ്പെട്ട ഹിന്ദു അടിത്തറ തിരിച്ചുപിടിക്കാനും സാധിക്കുന്ന നല്ലൊരു രാഷ്ട്രീയതന്ത്രമായിരുന്നു അത്.

സി.പി.എമ്മിന്റെ അടിസ്ഥാന വിഭാഗമായ ഹിന്ദുക്കൾക്ക്, പിണറായി വിജയൻ തങ്ങളെ ഉപേക്ഷിച്ചിട്ടില്ലെന്നും അൻവറെപ്പോലുളള തീവ്ര ഇസ്ളാമിസ്റ്റുകൾക്ക് കീഴടങ്ങുകയില്ലെന്നുമുള്ള സന്ദേശം മുഖ്യമന്ത്രി ഭംഗ്യന്തരേണ കൊടുക്കുകയായിരുന്നു. താമസിയാതെ പാർട്ടിക്കുള്ളിൽ കാര്യങ്ങൾ മാറിമറിഞ്ഞെന്നുവേണം കരുതാൻ. കാരണം സമസ്തയിലെ രണ്ട് വിഭാഗവും ജമാഅത്തെ ഇസ്ളാമിയും മുസ്ളീം ലീഗും എന്നുവേണ്ട മുസ്ളീം സമുദായത്തിലെ ചെറുതും വലുതുമായ എല്ലാ സംഘടനകളും പ്രസ്തുത പരാമർശത്തിനെതിരെ രംഗത്തുവരികയും ചെയ്തതാണ്. തുടർന്ന് ഈ ഹിന്ദു അനുകൂല നിലപാടിൽ നിന്ന് പിന്നോട്ടുപോകാൻ പിണറായി നിർബന്ധിതനായി.

തൃപ്തികരമല്ലാത്ത

വിശദീകരണം

ഹിന്ദു പത്രത്തിലെ പരാമർശം മുഖ്യമന്ത്രി പറഞ്ഞതല്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് പത്രക്കുറിപ്പിറക്കി. തുടർന്ന് ദ ഹിന്ദു പത്രം ഖേദം പ്രകടിപ്പിച്ച് പുറപ്പെടുവിച്ച പ്രസ്താവന അടുത്ത സ്ഫോടനത്തിന് വഴിവച്ചു. അഭിമുഖത്തിനു വേണ്ടി സമീപിച്ച പി.ആർ. ഏജൻസി മലപ്പുറം പരാമർശം കൂടി ചേർക്കണമെന്ന് എഴുതി തന്നത് മുഖവിലയ്ക്കെടുത്തത് തെറ്റായിപ്പോയെന്നും ഖേദമുണ്ടെന്നുമായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഈ സംഭവം വിശദീകരിക്കാൻ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹത്തിന് ചില, അടക്കിയതും തുറന്നതുമായ ചിരികൾ മാത്രമാണ് ആശ്രയിക്കാൻ ഉണ്ടായിരുന്നത്.

അഭിമുഖത്തിനിടെ ഒരാൾ മുറിയിൽ കടന്നുവന്നിരുന്നു; അയാൾ ആരാണെന്ന് അറിയില്ല എന്നൊക്കെ പിണറായി വിജയനെപ്പോലെ ഒരു മുഖ്യമന്ത്രി പറയുമ്പോൾ പൊട്ടിച്ചിരിച്ചുപോകും. ഈച്ച പറക്കാൻ പോലും അനുവദിക്കാത്ത സുരക്ഷയുമായാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. മറ്റൊരു മുഖ്യമന്ത്രിയ്ക്കും ഇത്ര വലിയ സുരക്ഷാ സന്നാഹമില്ലെന്ന് ഓർക്കണം. അങ്ങനെയുള്ള മുഖ്യമന്ത്രി അഭിമുഖം കൊടുക്കുമ്പോൾ ഏതോ ഒരാൾ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ഇരുന്നു എന്നൊക്കെ പറഞ്ഞാൽ ആരു വിശ്വസിക്കും?

ദ ഹിന്ദുവിൽ ഇന്റർവ്യൂ പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രിക്ക് പി.ആർ.ഏജൻസിയുടെ ആവശ്യമില്ല. സി.പി.എം വിചാരിച്ചാൽ പിണറായി വിജയന്റെയല്ല, ആനാവൂർ നാഗപ്പന്റെ അഭിമുഖം വരെ ദ ഹിന്ദുവിൽ അച്ചടിച്ചുവരും. ഈ ബന്ധമുള്ളതിനാലാണ് ഹിന്ദുവിന്റെ വിശദീകരണം തൃപ്തികരമാണെന്നും അതോടെ വിഷയം അവസാനിച്ചെന്നും മുഖ്യമന്ത്രി പറയുന്നത്. കൂടുതൽ വിശദീകരിക്കാൻ നിന്നാൽ കൂടുതൽ വഷളാവുകയേ ഉളളൂവെന്നും മുഖ്യമന്ത്രിയ്ക്ക് അറിയാം. ആധുനിക ലോകത്ത് എല്ലാ പാർട്ടികളും പി.ആർ.ഏജൻസികളെ വച്ച് സർക്കാരിന്റെ മുഖച്ഛായ മിനുക്കിയെടുക്കാറുണ്ട്.

വിവാദങ്ങൾ

അവസാനിക്കുന്നില്ല

ശമ്പളം പറ്റി സർക്കാരിന്റെ വൈതാളിക സംഘങ്ങളായി പ്രവർത്തിക്കുന്ന പ്രസ് സെക്രട്ടറി, പ്രസ് അഡ്വൈസർ, പബ്ളിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയ സംവിധാനങ്ങൾ കൊണ്ട് സർക്കാരിന്റെ മുഖം മിനുക്കാനാവില്ല. അതിന് ബുദ്ധിയും കഴിവും ഭാവനയുമുള്ള ആളുകൾ വേണം. അതുകൊണ്ടാണ് പിണറായി വിജയൻ മാത്രമല്ല, മറ്റ് എല്ലാ സംസ്ഥാന സർക്കാരുകളും ഇവരെ ആശ്രയിക്കുന്നത്. അതിൽ നാണിക്കുകയോ ഭയപ്പെടുകയോ ഒളിച്ചുവയ്ക്കുകയോ ചെയ്യേണ്ട കാര്യമില്ല. പിണറായി വിജയന് ആകെ സംഭവിച്ചത് കൊവിഡുകാലത്തെ ഒരു പത്രസമ്മേളനത്തിൽ തനിക്ക് പി.ആർ.ഏജൻസി ഇല്ല എന്നു പറഞ്ഞുപോയതാണ്. അതിൽ തന്നെ ഉറച്ചുനിൽക്കാൻ ഇത്ര വലിയ നാണക്കേടൊന്നും സഹിക്കേണ്ടതില്ല.

അതിനാൽ പി.ആർ.ഏജൻസി ഉണ്ടെന്നു പറഞ്ഞ് ഈ വിവാദം അവസാനിപ്പിക്കുന്നതാണ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും പ്രതിച്ഛായയ്ക്ക് നല്ലത്. അങ്ങനെ ചെയ്തില്ലെങ്കിൽ വരും ദിനങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടിയും വീണ്ടും കുഴപ്പത്തിലാകും. ചെറിയൊരു നാണക്കേട് ഒഴിവാക്കാൻ മുഖ്യമന്ത്രി അസത്യം പറയുന്നു. താമസിയാതെ സത്യം വലിയൊരു മാനക്കേടായി മുഖ്യമന്ത്രിയുടെ മുന്നിൽ പൊട്ടിത്തെറിക്കും എന്നത് തീർച്ചയാണ്. അത് ഇപ്പോൾ നടക്കുന്ന പാർട്ടി സമ്മേളനങ്ങൾക്കിടയിലാകാം. ഒരുപക്ഷേ അതു കഴിഞ്ഞുമാകാം. പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഉറപ്പ്.