കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ നാലിലേക്ക് മാറ്റി.
കേസിൽ ഇന്നലെ പ്രാരംഭവാദം തുടങ്ങാനിരിക്കെയാണിത്. ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന അപേക്ഷ പ്രതിഭാഗം നൽകിയെങ്കിലും എല്ലാം നേരത്തേ നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. രേഖകൾ കൈമാറിയിട്ടുണ്ടെന്ന് കോടതിയും നിരീക്ഷിച്ചു. തുടർന്നാണ് കേസ് ഡിസംബറിലേക്ക് മാറ്റിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരായി.
അഭിമന്യു കൊല്ലപ്പെട്ടിട്ട് ആറുവർഷം പിന്നിട്ടു. 2018 സെപ്തംബർ 26നാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിലെ 16 പ്രതികളും അറസ്റ്റിലായി. കഴിഞ്ഞവർഷം ഒടുവിൽ വിചാരണ ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകൾ വിചാരണക്കോടതിയിൽനിന്ന് നഷ്ടമായിരുന്നു.