ആലുവ: ബംഗളൂരുവിൽ പിടികൂടിയ മൂന്നരക്കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കേസിലെ മുഖ്യപ്രതിയെ നെടുമ്പാശേരിയിൽ പിടികൂടി. കാസർകോട് ലൈറ്റ്ഹൗസ് ലൈനിൽ മെഹ്രൂഫിനെയാണ് (36) ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ 27ന് മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ബംഗളൂരു എയർപോർട്ടിൽ പിടികൂടിയിരുന്നു. ഇതിലെ പ്രധാനകണ്ണിയാണ് മെഹ്രുഫ്. ഇയാൾ കേരളംവഴി വദേശത്തേക്ക് രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കൂർഗ് എസ്.പി കെ. രാമരാജൻ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിരുന്നു. തുടർന്ന് പ്രത്യേകടീമിനെ നെടുമ്പാശേരിയിലും പരിസരത്തും നിയോഗിച്ചു. ബാങ്കോക്കിലേക്ക് കടക്കാനെത്തിയപ്പോഴാണ് ഇയാളെ പിടികൂടി മടിക്കരി പൊലീസിന് കൈമാറിയത്.
ശീതീകരിച്ച മുറിയിൽ കൃത്രിമവെളിച്ചത്തിൽ വളർത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്തുവാണ് ഹൈഡ്രോകഞ്ചാവ് . അത്യന്തം അപകടകാരിയാണിത്. കിലോയ്ക്ക് ഒരു കോടിയിൽ ഏറെയാണ് വില. ബാങ്കോക്കിൽ നിന്നുമാണ് ബംഗളൂരു എയർപോർട്ടിലേക്ക് കൊണ്ടുവന്നത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.