കൊച്ചി: ശബ്ദമില്ലാത്തവരുടെ നാവായി മാദ്ധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സമൂഹത്തിൽ എത്ര ശബ്ദങ്ങൾ ഉയർന്നു വരുന്നുണ്ടെന്നും എത്ര ശബ്ദങ്ങൾ ഉയർന്നുവരാൻ അനുവദിക്കുന്നുണ്ടെന്നും ചിന്തിക്കേണ്ട സമയമാണിത്. എല്ലാവരുടെയും ശബ്ദമായി മാറാൻ മാദ്ധ്യമപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ അറുപതാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച വിളംബര സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ 60 മൺ ചെരാതുകൾ തെളിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആദ്യദീപം തെളിച്ചു. സമ്മേളന ഗാനവും അദ്ദേഹം പുറത്തിറക്കി. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ് സുദർശൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ടി.സി സഞ്ജിത്, ബി.ജെ.പി നേതാവ് സി.ജി. രാജഗോപാൽ, സി.ഐ.സി.സി ജയചന്ദ്രൻ, ചന്ദ്രഹാസൻ വടുതല, പ്രസ് ക്ലബ് സെക്രട്ടറി എം. ഷജിൽ കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജലീൽ അരൂക്കുറ്റി തുടങ്ങിയവർ പങ്കെടുത്തു.