dog

കൊച്ചി: എട്ടു വർഷം... 8,246 പരാതികൾ... 8.70 കോടി രൂപയിലേറെ നഷ്ടപരിഹാരം... തെരുവ് നായ ആക്രമണം പതിവായ സംസ്ഥാനത്ത് ഇരകൾക്ക് ആശ്വാസമാകുകയാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി. 2016 ഏപ്രിലിൽ സുപ്രീംകോടതി നിർദ്ദേശിച്ചത് അനുസരിച്ച് ആഗസ്റ്റ് 30ന് കൊച്ചി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചതാണ് സിരിജഗൻ കമ്മിറ്റി. 2024 ആഗസ്റ്റ് വരെയാണ് 8,246 പരാതികൾ ലഭിച്ചത്. ഇതിൽ 1,063 എണ്ണത്തിലാണ് 8,70,32,638 രൂപ നഷ്ടപരിഹാരമായി ഈ കാലയളവിൽ വിതരണം ചെയ്‌തു. ആഗസ്റ്റ് വരെ 42 റിപ്പോർട്ടുകളാണ് കമ്മിറ്റി സർക്കാരിന് സമർപ്പിച്ചത്.

212 പേർക്ക് നഷ്ടപരിഹാരത്തുക അനുവദിച്ച എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 11 എണ്ണത്തിലൊതുങ്ങിയ കാസർകോടാണ് ഏറ്റവും കുറവ് നഷ്ടപരിഹാരം അനുവദിച്ചത്. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് 2,022ലാണ്. 2033 എണ്ണം. നാല് മാസംകൊണ്ട് 391 പരാതികൾ ലഭിച്ച 2016ലാണ് കുറവ്. ഈ വർഷം എട്ട് മാസം കൊണ്ട് 844 പരാതിയും ലഭിച്ചിട്ടുണ്ട്.

കമ്മിറ്റിയുടെ ഭാവിയിൽ അവ്യക്തത

തെരുവുനായകളുമായി ബന്ധപ്പെട്ട് 2009 മുതൽ പരിഗണനയിലുള്ള കേസുകളിലെ തുടർനടപടികൾ 2024 മേയിൽ സുപ്രീംകോടതി അവസാനിപ്പിച്ചു. ഇതിൽ കമ്മിറ്റി തുടരണമോയെന്ന് പറഞ്ഞിട്ടില്ല. തെരുവുനായകളുടെ ആക്രമണം നേരിട്ട നിരവധി അപേക്ഷകൾ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെ തുടർനടപടി എന്തായിരിക്കണമെന്നതിൽ കമ്മിറ്റിക്കും വ്യക്തതയില്ല. പുതിയ അപേക്ഷകളും എത്തുന്നുണ്ട്.


 വർഷം, ലഭിച്ച പരാതികൾ

2016---391

2017---660

2018---705

2019---554

2020---705

2021---971

2022---2033

2023---1383

2024---844 (ആഗസ്റ്റ് വരെ)


 തീർപ്പാക്കിയ അപേക്ഷകൾ ജില്ല തിരിച്ച്


തിരുവനന്തപുരം---73

കൊല്ലം---50

പത്തനംതിട്ട---41

ആലപ്പുഴ---157

കോട്ടയം---53

ഇടുക്കി---13

എറണാകുളം---212

തൃശൂർ---86

പാലക്കാട്---81

മലപ്പുറം---39

കോഴിക്കോട്---45

വയനാട്---44

കണ്ണൂർ---158

കാസർഗോഡ്---11

തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് അറിയുമായിരുന്നില്ല. കമ്മിറ്റി രൂപീകരിച്ചതിനു ശേഷം ഇതിനു മാറ്റമുണ്ടായി.
ജസ്റ്റിസ് സിരിജഗൻ
മുൻ ഹൈക്കോടതി ജഡ്‌ജി