 
കൊച്ചി: ഇന്ത്യയുടെ ഉഷ്ണകാല ആർട്ടിക് പര്യവേഷണത്തിൽ പങ്കുചേർന്ന കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ദൗത്യം വിജയകരമായി പൂർത്തിയാക്കി. അസോസിയേറ്റ് പ്രൊഫസറും സ്‌കൂൾ ഒഫ് കംപ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ഫെലിക്സ്.എം. ഫിലിപ് ഉൾപ്പെടെ എട്ട് പേരടങ്ങിയ സംഘമായിരുന്നു ഇന്ത്യയുടേത്. രണ്ടാം തവണയും ഉഷ്ണകാല പര്യവേഷണത്തിൽ പങ്കുചേർന്ന ഡോ. ഫെലിക്സ് ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരികെയെത്തി. മറ്റ് രണ്ട് മലയാളി ഗവേഷകരും സംഘത്തിലുണ്ടായിരുന്നു.
ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിലെ കംപ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി, മറൈൻ സയൻസ് വിഭാഗം വികസിപ്പിച്ചെടുത്ത എ.ഐ അധിഷ്ഠിത പഠന മാതൃകയാണ് ആർട്ടിക് പര്യവേഷണത്തിനായി ഉപയോഗിച്ചത്.
കഴിഞ്ഞ ഡിസംബറിൽ തുടക്കം കുറിച്ച ആദ്യ ശീതകാല ആർട്ടിക് പര്യവേഷണത്തിലും കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി പങ്കാളിയായിരുന്നു. കന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് വിവിധ സ്‌ക്രീനിംഗിന് ശേഷമാണ് സംഘത്തിലേക്ക് വിദഗ്ദ്ധരെ തെരഞ്ഞെടുത്തത്.