കൊച്ചി: സ്വകാര്യബസിൽ കഞ്ചാവ് ഉപയോഗിച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും കണ്ടക്ടറെ മർദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന മൂന്ന് പേർ കൂടി അറസ്റ്റിലായി.
വൈപ്പിൻ വളപ്പ് സ്വദേശി എം.എസ്. സനീഷ് (29), ചേരാനെല്ലൂർ കച്ചേരിപ്പടി സ്വദേശി അരുൾ സെബാസ്റ്റ്യൻ (25), കുന്നുംപുറം സ്വദേശി പി.ജെ. ജിതീഷ് (27) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പുതുവൈപ്പ് സ്വദേശി ജോബി ജോസഫ്, കാക്കനാട് സ്വദേശി ഷാജി എന്നിവരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കാക്കനാട് - പെരുമ്പടപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാന ബസിലായിരുന്നു സംഭവം. ലക്കുകെട്ട അവസ്ഥയിലായിരുന്ന അഞ്ചംഗ സംഘം കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സിൽ നിന്നാണ് ബസിൽ കയറിയത്. യാത്ര തുടങ്ങി ഏറെ വൈകാതെ ഇവർ കഞ്ചാവ് ബീഡി വലിക്കുകയും സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു.
ഇതു ചോദ്യം ചെയ്ത കണ്ടക്ടറെ പ്രതികൾ മർദ്ദിച്ചു. ഇതോടെ ഡ്രൈവർ ബസ് ഓടിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനു മുന്നിൽ എത്തിച്ചു. പൊലീസിനെ കണ്ട് അക്രമി സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടു പ്രതികളെ പിന്നാലെ ഓടി പിടികൂടുകയായിരുന്നു.