കൊച്ചി: എറണാകുളം, പാലക്കാട് ജില്ലകളിലായി സഭാ തർക്കം നിലനിൽക്കുന്ന 6 പള്ളികൾ സംബന്ധിച്ച കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി സിംഗിൾബെഞ്ച് 21ലേക്കു മാറ്റി. പള്ളികൾ ഏറ്റെടുക്കാൻ കളക്ടർമാർക്കു നിർദ്ദേശം നൽകിയ ഉത്തരവിനെതിരെ നൽകിയ ഹർജി ഡിവിഷൻബെഞ്ച് വിധി പറയാൻ മാറ്റിയ സാഹചര്യത്തിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനുശേഷം ഹർജി പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോൺസ്, ഓടക്കാലി സെന്റ് മേരീസ്, മഴുവന്നൂർ സെന്റ് തോമസ്, പാലക്കാട് ജില്ലയിലെ എരിക്കിൻച്ചിറ സെന്റ് മേരീസ്, മംഗലംഡാം സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികൾ ഏറ്റെടുക്കാനാണ് എറണാകുളം, പാലക്കാട് കളക്ടർമാർക്കു ഹൈക്കോടതി സിംഗിൾബെഞ്ച് ആഗസ്റ്റ് 30 ന് നിർദേശം നൽകിയിരുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് കളക്ടർമാർ നൽകണമെന്നും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.