കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി പുതിയ ടെർമിനൽ നിർമ്മാണം നവംബർ ആദ്യവാരം ആരംഭിക്കും. തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. കാരിക്കാമുറിയിലെ ഭൂമിയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്നവിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതാണ് പദ്ധതി. കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. വ്യവസായമന്ത്രി പി.രാജീവ്, ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ, മേയർ എം. അനിൽകുമാർ, ടി. ജെ.വിനോദ് എം.എൽ.എ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) 12കോടിരൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ നിർദ്ദിഷ്ടസ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ കൈവശാവകാശത്തോടെ നൽകും. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മാർഗങ്ങൾ അന്തിമമാക്കിയിട്ടുണ്ട്. വെള്ളം പമ്പുചെയ്ത് റെയിൽവേ ട്രാക്കിനടിയിലൂടെ തോട്ടിലെത്തിക്കും. ടെർമിനലിനകത്തേക്ക് വെള്ളം കയറാതിരിക്കാനുള്ള മതിലും നിർമ്മിക്കും. ഇതോടൊപ്പം നാറ്റ്പാക്ക്, സി.ഡബ്ല്യു.ആർ.ഡി.എം എന്നിവർ തയ്യാറാക്കുന്ന പഠനറിപ്പോർട്ടിലെ നിർദ്ദേശങ്ങളും പരിഗണിക്കും. നിലവിൽ സ്ഥലത്തുള്ള ഷെഡ് പൊളിച്ചുമാറ്റും. റവന്യൂപുറമ്പോക്ക് എൻ.ഒ.സി ഉടനെ നൽകും. മണ്ണ് പരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കുന്ന നടപടികളും പൂർത്തിയാകും.
സൗകര്യങ്ങൾ
യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയുണ്ടാകും. കൊച്ചി നഗരത്തിൽ കെ.എസ്.ആർ.ടി.സി.യുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകൾ ഇതോടെ നിലവിൽവരും. കാരിക്കാമുറിയിൽ ഹബ് വരുമ്പോൾ അതിനോടു ചേർന്നുതന്നെയാണ് സൗത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കളക്ടർ എൻ. എസ്.കെ ഉമേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.