കോലഞ്ചേരി: ഐരാപുരം വിമ്മല അമ്പലത്തിന് സമീപം നിരവത്ത് രാജന്റെ വീട്ടിൽ നിന്ന് 7.5 പവൻ കവർന്ന കേസിൽ ബന്ധു ഐരാപുരം വളയൻചിറങ്ങര മൂശാപ്പിള്ളിൽ ഷൈൻരാജിനെ (52) അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാജൻ പ്രഭാതസവാരിക്ക് പോയ സമയത്തായിരുന്നു മോഷണം. ഈ സമയം അമ്മയും ഭാര്യയും മരുമകളും വീട്ടിലുണ്ടായിരുന്നു. പുറത്തേക്കുപോകുന്ന സമയത്ത് വീട് പുറത്തുനിന്ന് പൂട്ടി താക്കോൽ പുറമേതന്നെ വച്ചിരുന്നു. ഇതായിരുന്നു പതിവ്. ഈ താക്കോലെടുത്ത് തുറന്നായിരുന്നു മോഷ്ടാവ് മുറിക്കുള്ളിൽ കയറിയത്. കിടപ്പുമുറിയിലും മകന്റെ മുറിയിലും സൂക്ഷിച്ചിരുന്ന സ്വർണമാലകളാണ് കവർന്നത്. രാജൻ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. രാജന്റെ മാതാവ് പൊലീസിന് നൽകിയ മൊഴിയിൽ ഷൈൻരാജ് വീടിന്റെ ഗേറ്റ് കടന്ന് പോകുന്നത് കണ്ടതായി പറയുന്നുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തൊണ്ടിമുതൽ കണ്ടെത്താനായിട്ടില്ല. ഡോഗ് സ്ക്വാഡും ഫോറൻസിക് വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു. കോലഞ്ചേരി കോടതിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.