ciga1

കൊച്ചി: വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി കേരളത്തിലേക്ക് വിദേശസിഗരറ്റ് കടത്ത് വ്യാപകം. ഇതിനൊപ്പം വ്യാജ വിദേശ സിഗരറ്റുകളും വില്പനയ്ക്കെത്തിക്കുന്നു. ഫാൻസി വസ്തുക്കളുടെയടക്കം മറവിലാണ് കടത്തുന്നത്.

തിരുവനന്തപുരം,​ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ, കൊച്ചി തുറമുഖം വഴിയാണ് കടത്ത്. അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലെ സിഗരറ്റാണ് ഏറെയും കടത്തുന്നത്. മലേഷ്യ, ശ്രീലങ്ക വഴിയാണ് കപ്പൽമാർഗം കടത്തുന്നതെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.

മംഗലാപുരം, ചെന്നൈ തുറമുഖങ്ങളിലൂടെ കടത്തുന്ന സിഗരറ്റുകൾ കൊറിയർ വഴിയും കേരളത്തിലെത്തിക്കുന്നു. വിദേശ സിഗരറ്റുകളോടുള്ള പ്രിയം കണക്കിലെടുത്താണ് കടത്ത്. ഫാൻസി സ്റ്റോറുകളുടെയടക്കം മറവിലാണ് വില്പന.

ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് പാഴ്‌സലിന്റെ മറവിൽ വ്യാജ വിദേശസിഗരറ്റുകളും വില്പനയ്ക്കെത്തിക്കുന്നു. ആലുവ മാർക്കറ്റ്, തിരൂർ, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്ന് സമീപകാലത്ത് വ്യാജസിഗരറ്റ് പിടികൂടിയിരുന്നു.

സ്വർണത്തിൽ ലാഭം കുറഞ്ഞു

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15ൽ നിന്ന് 6 ശതമാനമായി കഴിഞ്ഞ കേന്ദ്ര ബഡ്‌ജറ്റിൽ കുറച്ചിരുന്നു. ഇതോടെ സ്വർണക്കടത്തിലെ ലാഭം കുറഞ്ഞതാണ് സിഗരറ്റ് കടത്തിലേക്ക് പലരും തിരിഞ്ഞതെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

പിടിച്ചെടുത്ത സിഗരറ്റുകൾ

2023- 24 സാമ്പത്തികവർഷം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 5.6കോടിരൂപ വിലമതിക്കുന്ന വിദേശസിഗരറ്റ് കസ്റ്റംസ് പിടികൂടി. 325 കേസുകൾ രജിസ്റ്റർചെയ്തു. ഈമാസം നാലിന് 88.84 ലക്ഷം രൂപയുടെ സിഗരറ്റ് പിടിച്ചു

കഴിഞ്ഞ സെപ്തംബർ 28ന് കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് 1,25,84,000 രൂപയുടെ 9,68,000 സിഗരറ്റ് കസ്റ്റംസ് പിടിച്ചു. അമേരിക്കൻ സിഗരറ്റാണ് ലഗേജിന്റെ മറവിൽ കടത്തിയത്


കടത്തുന്ന ബ്രാൻഡുകൾ

ഗോൾഡ് ഫ്ളേക്ക്

മോണ്ട് സ്‌ളിം

പി.എൻ.യു ഐ റെഡ്

സൈൻ ലൈറ്റ്‌സ്

പിൻ എക്‌സ് പിങ്ക്

മാഞ്ചസ്റ്റർ, വെസ്റ്റ്

ജോൺ പ്‌ളേയർ ഗോൾഡ് ലീഫ്