
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രനടക്കം ആറു പേരെ കുറ്റവിമുക്തരാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ പുനപ്പരിശോധനാഹർജി നൽകി. കാസർകോട് സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രന് അപരനായി ബി.എസ്.പിയിലെ കെ. സുന്ദര പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്റെ അനുയായികൾ സുന്ദരയെ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ബദിയടുക്ക പൊലീസിന്റെ കേസ്. പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപ വിലയുള്ള മൊബൈൽ ഫോണും കോഴ നൽകി അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിച്ചതായും ആരോപിക്കുന്നു. സാക്ഷിയായ സുന്ദരയുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാസർകോട് കോടതി പ്രതികളെ വെറുതേവിട്ടത്.
പ്രോസിക്യൂഷൻ രേഖകളെക്കാൾ, പ്രതികൾ ഹാജരാക്കിയ രേഖകളാണ് കോടതി അവലംബിച്ചതെന്ന് ഹർജിയിൽ പറയുന്നു. വിചാരണയ്ക്കു മുമ്പേ തീർപ്പുകല്പിക്കുന്ന രീതിയാണുണ്ടായത്. മൊഴികളിൽ പൊരുത്തക്കേടുണ്ടെങ്കിൽ സാക്ഷിക്ക് അത് വിചാരണക്കോടതിയിൽ വിശദീകരിക്കാവുന്നതാണെന്നും അതിനുള്ള അവസരം നൽകിയില്ലെന്നും ആരോപിക്കുന്ന ഹർജി ഹൈക്കോടതി അടുത്തദിവസം പരിഗണിക്കും.