flagoff

കൊച്ചി: ജനപങ്കാളിത്തത്തോടെ വനവും വന്യജീവികളെയും സംരക്ഷിക്കുന്ന ജനസൗഹൃദ സംവിധാനമായി വനംവകുപ്പിനെ മാറ്റുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇടപ്പള്ളി സോഷ്യൽ ഫോറസ്ട്രി കോമ്പൗണ്ടിലെ വനംവകുപ്പ് ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനവും കാലടി പ്രകൃതി പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

രാസമലിനീകരണങ്ങൾ ഉണ്ടാകുന്ന കൊച്ചി ഉൾപ്പെടെയുള്ള ഇടങ്ങളിൽ സാമൂഹ്യ വനംവൽക്കരണമാണ് ഏറ്റവും ഉചിതമായ പ്രതിവിധി. അതിനുള്ള പദ്ധതി സമർപ്പിച്ചാൽ അനുമതി നൽകും. വിഷമാലിന്യങ്ങളിൽ നിന്നുള്ള പ്രതിവിധി കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നതാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കുനേരിടുന്ന ആഘാതത്തിന്റെ ഫലമായാണ് കടൽകയറ്റം ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
കാലടി പ്രകൃതി പഠന കേന്ദ്രത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചു ലഭ്യമാക്കിയ മൃഗരക്ഷാ വാഹനം മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന യോഗത്തിൽ ഉമതോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ. എം. അനിൽകുമാർ മുഖ്യാതിഥിയായി. വനംവകുപ്പ് അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്രറും ചീഫ് വൈൽ‌ഡ്ലൈഫ് വാർഡനുമായ പ്രമോദ് ജി. കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

 വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ മാസ്റ്റർപ്ലാൻ

  1. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടെ ഏകോപിപ്പിച്ചുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുകയാണ്.
  2. 2026 ഓടെ പാമ്പ് കടിയേറ്റുള്ള മരണവും ഉണ്ടാകാതിരിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു.
  3. കാട്ടുപന്നി ശല്യം തടയുന്നതിനുള്ള മാസ്റ്റർ പ്ലാൻ മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് സമർപ്പിച്ചു.
  4. കൊച്ചിയിലെ മംഗളവനം ഉൾപ്പെടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രൂക്ഷമായ കുരങ്ങുശല്യം തടയുന്നതിനുള്ള മാസ്റ്റർപ്ലാൻ ഒരു മാസത്തിനുള്ളിൽ കേന്ദ്രത്തിനു സമർപ്പിക്കും.
  5. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉപകരണങ്ങളും ആയുധങ്ങളും നൽകും.