h

മണീട്: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി മണീട് നെച്ചൂർ മഠത്തിൽപറമ്പിൽ വീട്ടിൽ അഖിൽ രാജ് (29) പിടിയിലായി. മണീട് വള്ളോപ്പിള്ളിൽ വീട്ടിൽ മഹേഷിന്റെ (38)​ മരണത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച മണീട് ആനമുന്തി ജംഗ്ഷനിൽ യുവാക്കൾ തമ്മിലുണ്ടായ ത‍ർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഹേഷ് 17ന് പുലർച്ചെ മരണപ്പെട്ടു. മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ മൊബൈൽ ഫോൺ ഉപേക്ഷിച്ച് പ്രതി ഒളിവിൽപ്പോവുകയായിരുന്നു.

ഇയാൾ തൃശൂർ വടക്കാഞ്ചേരി പാലക്കാട്, കോയമ്പത്തൂർ സേലം വഴി ബാഗ്ലൂരിലേക്കാണ് കടന്നത്. ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ വിടാതെ പിന്തുടർന്ന് കണ്ടെത്തുകയായിരുന്നു. പൊലീസുമായി മൽപ്പിടിത്തം നടത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചിരുന്നു.

ജില്ലാ റൂറൽ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി വി. ടി. ഷാജൻ, ഇൻസ്പെക്ടർ ഡി.എസ്. ഇന്ദ്രരാജ്, എസ്.ഐ മാരായ എസ്.എൻ. സുമിത, കെ.എസ്. ജയൻ, എൻ.പി. ബിജു, എ.എസ്.ഐ ജോസ് കെ. ഫിലിപ്പ്, സീനിയർ സി.പി.ഒ. ബി. ചന്ദ്രബോസ്, കെ.എ. യോഹന്നാൻ, ടി.പി സന്ദീപ്,​ സി.പി.ഒ മാരായ ജീസൻ വർഗീസ്, ജി.കെ. സുമേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.