മരട്: നഗരസഭാ പരിധിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി എറണാകുളം ചീഫ് എൻജിനിയറുടെ ഓഫീസിൽ യോഗം ചേർന്നു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, ചീഫ് എൻജിനിയർ പ്രദീപ് വി.കെ, നഗരസഭാ വൈസ് ചെയർ പേഴ്സൺ രശ്മി സനിൽ, കൗൺസിലർമാരായ റിയാസ് കെ. മുഹമ്മദ്,സി. ആർ. ഷാനവാസ്, പി.ഡി. രാജേഷ്, മിനി ഷാജി, ദിഷ പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.
മുൻധാരണ പ്രകാരമുള്ള 16 എം.എൽ.ഡി കുടിവെള്ളം മരടിന് തുടർന്നും നൽകുവാൻ ധാരണയായി. നിലവിൽ നെട്ടൂർ വാട്ടർട്രീറ്റ്മെന്റ് പ്ലാന്റിന്റെ ചുമതല വൈറ്റില അസി. എക്സിക്യുട്ടീവ് എൻജിനിയർക്കാണ്. ജലവിതരണത്തിന്റെ അപാകതകൾക്ക് പരിഹാരം കാണുന്നതിനായി വാട്ടർട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ മുഴുവൻ ചുമതലയും തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റിയുടെ കീഴിലാക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. കുണ്ടന്നൂരിലുള്ള ഒന്നര എം.എൽ.ഡി സ്റ്റോറേജ് സൗകര്യമുള്ള അഡീഷണൽ ടാങ്ക് ജലവിതരണത്തിന് പ്രയോജനപ്പെടുത്തുവാനും തീരുമാനമായി.