 
പിറവം: നഗരത്തിലെ പ്രധാന നിരത്തുകളിലടക്കം അപകടകരമായ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പി.ഡബ്ല്യു.ഡി അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് മുനിസിപ്പൽ കൗൺസിലർമാർ ഉപരോധിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പാഴൂർ അമ്പലപ്പടി, ഇല്ലിക്കമുക്കട, പാലച്ചുവട് ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ടും വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വിഭാഗവും പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. നടപടികൾ വൈകിയാൽ കടുത്ത സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം പറഞ്ഞു. യു.ഡി.എഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ അദ്ധ്യക്ഷനായി. കൗൺസിലർമാരായ അന്നമ്മ ഡോമി, വത്സലാ വറുഗീസ്, ജിൻസി രാജു, ആർ. പ്രശാന്ത്, സിനി ജോയി, രമ വിജയൻ, മോളി ബെന്നി, സി.ജെ. ജോജിമോൻ, എസ്. വൈശാഖി, ഏലിയാസ് ഈനാകുളം, വിജു മൈലാടിയിൽ തുടങ്ങിയവർ പങ്കെടുത്തു.