കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയ രണ്ടരടൺ വിദേശ നിർമ്മിത വ്യാജ ഇന്ത്യൻ സിഗററ്റ് കസ്റ്റംസ് അധികൃതർ കഴിഞ്ഞദിവസം കത്തിച്ചുകളഞ്ഞു.

അമ്പലമേടിലെ മാലിന്യസംസ്കരണ കമ്പനിയായ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ഇൻസിനറേറ്ററിൽ വെള്ളിയാഴ്ചയായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ സിഗററ്റ് ദഹനം. രാവിലെ ആരംഭിച്ച കത്തിക്കൽ വൈകിട്ടുവരെ നീണ്ടു.

68 ശതമാനം നികുതിയാണ് ഇന്ത്യയിൽ സിഗററ്റിന്. വിദേശത്ത് ഇന്ത്യയേക്കാൾ നിർമ്മാണച്ചെലവ് തീരെ കുറവുമാണ്.

ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഗോൾഡ് ഫ്ളേക്ക് ബ്രാൻഡുകളുടെ വ്യാജൻ കള്ളക്കടത്ത് തുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. ബാഗേജുകളിൽ ഒളിപ്പിച്ചാണ് കടത്ത്. കഴിഞ്ഞ മേയിലും മൂന്ന് ടൺ വ്യാജ സിഗററ്റ് കൊച്ചി കസ്റ്റംസ് കത്തിച്ച് കളഞ്ഞിരുന്നു.

സിഗററ്റ് വലി ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള മുന്നറിയിപ്പും ക്യാൻസർ ചിത്രങ്ങളും രേഖപ്പെടുത്തിയ സിഗററ്റുകൾ മാത്രമേ ഇന്ത്യയിൽ വിൽക്കാനാകൂ. ഇവയെല്ലാം അച്ചടിച്ചാണ് വിദേശവ്യാജ സിഗററ്റുകൾ എത്തിക്കുന്നത്. ഒറിജിനൽ വിദേശ ബ്രാൻഡുകളും കസ്റ്റംസ് പിടികൂടാറുണ്ട്. മുന്നറിയിപ്പുകൾ അച്ചടിക്കാത്തതിനാൽ ഇവ ലേലത്തിൽ വിൽക്കാനാവില്ല.

* കള്ളക്കടത്ത് വിമാനത്താവളം വഴി

തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് സിഗരറ്റ് കടത്ത്.

പതിനായിരത്തോളം സിഗരറ്റ് പെട്ടികൾ ലോറിയിലാണ് ഐലൻഡിലെ ഗോഡൗണിൽനിന്ന് കത്തിക്കാനായി എത്തിച്ചത്.

പ്രമുഖ ബ്രാൻഡായ ഗോൾഡ് ഫ്ളേക്കിന്റെ കിംഗ് സൈസ് റെഡ്, ബ്ളൂ ബ്രാൻഡുകളുടെ വ്യാജനാണ് ഇവ.

ഗോൾഡ് ഫ്ളേക്കിന്

വിദേശ വ്യാജൻ

ഇന്ത്യൻ ടുബാക്കോ കമ്പനി (ഐ.ടി.സി) നിർമ്മിക്കുന്ന ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ളതാണ് ഗോൾഡ് ഫ്ളേക്ക്. ഇത് കയറ്റുമതി ചെയ്യുന്നില്ല. കച്ചവടക്കാർക്ക് കുറഞ്ഞവിലയ്ക്ക് നൽകുന്ന വ്യാജൻ ഒറിജിനലിന്റെ വിലയ്ക്കാണ് വിൽക്കുക. വൻസംഘം ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. പക്ഷേ ഈ സംഘങ്ങളെക്കുറിച്ച് അന്വേഷണമൊന്നും ഇതുവരെ കസ്റ്റംസ് നടത്തിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ തുറന്നു പരിശോധിച്ച ബാഗേജുകളിൽനിന്ന് മാത്രം ലഭിച്ചതാണ് രണ്ടരടൺ സിഗററ്റ്. പിടിയിലാകാതെ ആയിരക്കണക്കിന് ടൺ വിപണിയിലെത്തുന്നുണ്ടെന്നാണ് വിവരം.