 
അങ്കമാലി: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കാൻ പോകുന്ന ഗിഫ്റ്റ് സിറ്റി പദ്ധതി വരുന്നതോടെ മഞ്ഞപ്രയുടെ മുഖച്ഛായ മാറുമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം ഗിഫ്റ്റ് സിറ്റി എന്ന പേര് ഗ്ലോബൽ സിറ്റിയെന്നാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഞ്ഞപ്രയിൽ 2 കോടി 92 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന ആധുനിക ഷോപ്പിംഗ് കോംപ്ലെക്സിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു മന്ത്രി. ഗ്ലോബൽ സിറ്റി വരുന്നതോടെ മഞ്ഞപ്രയിലെ റോഡുകൾ ലോകനിലവാരമുള്ളതാകും. പുതിയ സംരംഭങ്ങൾ വരും. നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് പേർക്ക് തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു അദ്ധ്യക്ഷയായി. കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആർ.എസ്. കണ്ണൻ രണ്ടര കോടി രൂപയുടെ വായ്പാ ഉത്തരവ് മഞ്ഞപ്ര പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അനുമോൾ ബേബി, ബ്ലോക്ക് മെമ്പർ സരിത സുനിൽ ചാലാക്ക, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സൗമിനി ശശീന്ദ്രൻ, സി.വി. അശോക് കുമാർ, മെമ്പർമാരായ അനു ജോർജ്, സാജു കോളാട്ടുകുടി, സിജു ഈരാളി, ഷെമിത ബിജോ, അൽഫോൻസ ഷാജൻ, ജാൻസി ജോർജ്, സീന മാർട്ടിൻ, ത്രേസ്യാമ്മ ജോർജ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ എം.പി. തരിയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ജെ. ജോയ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിവർ സംസാരിച്ചു. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനാണ് നിർമ്മാണ ചുമതല. ആറുമാസം കൊണ്ട് പണി പൂർത്തീകരിച്ച് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൽസലകുമാരി വേണു പറഞ്ഞു.