ldf-nagarasabha-paravur
പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

പറവൂർ: പറവൂർ നഗരസഭ പട്ടികജാതി വ്യവസായ പാർക്കിനായി ഭൂമിവാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള എൽ.ഡി.എഫ് കൗൺസിലർമാരുടെ ആവശ്യം ഭരണപക്ഷം അംഗീകരിക്കാത്തത് കൗൺസിൽ യോഗം പ്രക്ഷുബ്ധമാക്കി. ചെയർപേഴ്സൺ ഉൾപ്പെടെയുള്ള ഭരണപക്ഷ കൗൺസിലർമാരെ പുറത്തുവിടാതെ കൗൺസിൽ ഹാൾപൂട്ടി എൽ.ഡി.എഫ് കൗൺസിലർമാർ വാതിലിന് സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചു.

2015 -2016 കാലഘട്ടത്തിൽ എസ്‌.സി ഫണ്ട് ഉപയോഗിച്ച് നഗരസഭ മൂന്നാം വാർഡിലാണ് 31 സെന്റ് ഭൂമി വാങ്ങിയത്. ഭൂമിയിടപാടിൽ ക്രമക്കേട് ആരോപിച്ച് മുൻ കൗൺസിലർ സുനിൽ സുകുമാരൻ പരാതി നൽകിയിരുന്നു. വസ്തുവിന് ജില്ലാ കളക്ടർ നിർദ്ദേശിച്ച വിലയിലും അധികംതുക കൗൺസിലിലെ ഭിന്നാഭിപ്രായങ്ങൾ കണക്കിലെടുക്കാതെ നൽകിയതിന് അന്നത്തെ നഗരസഭ ചെയർപേഴ്സൺ വത്സല പ്രസന്നകുമാർ, സെക്രട്ടറി വി.പി. ഷിബു എന്നിവ‌‌ർ ഉത്തരവാദികളാണെന്ന് മേഖലാ പെർഫോമൻസ് ഓഡിറ്റ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. അധികമായുള്ള തുക ഇരുവരിൽനിന്ന് തുല്യമായി ഈടാക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ട് തദ്ദേശവകുപ്പ് ഉത്തരവിറക്കിയിരുന്നു.

ഇന്ന് തിരുവനന്തപുരത്ത് തദ്ദേശവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി ഭൂമിയിടപാട് സംബന്ധിച്ച യോഗം ചേരുന്നുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ടവരിൽ നിന്ന് 50 ലക്ഷം രൂപയും പലിശയും ഈടാക്കണമെന്ന് നഗരസഭ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം കൗൺസിലിൽ ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം അംഗീകരിച്ചില്ല. ഭൂമി സംബന്ധിച്ച രേഖകളിൽ വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും അതുമറികടക്കാനുള്ള നിയമോപദേശം നഗരസഭയ്ക്ക് ലഭിച്ചെന്നും നിലവിലുള്ള കേസുമായി മുന്നോട്ടുപോയാൽ ഭൂമി നഗരസഭയുടെ പേരിൽ ലഭിക്കുമെന്ന വാദമാണ് ഭരണപക്ഷം ഉയർത്തിയത്. രണ്ട് ദിവസം മുമ്പ് ലഭിച്ച നിയമോപദേശവും വ്യാജരേഖകളും ഹാജരാക്കി ആരോപണ വിധേയരെ സംരക്ഷിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷആവശ്യം അംഗീകരിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് കൗൺസിൽ ഹാൾ പൂട്ടിയത്.

നഗരസഭയ്ക്കായി വസ്തു വാങ്ങുമ്പോൾ നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികൾ പാലിച്ചില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിൽ മുൻ നഗരസഭ സെക്രട്ടറി, അന്നത്തെ ഭരണപക്ഷ കൗൺസിലർമാരടക്കം പത്ത് പേർക്കെതിരെയും മൂവാറ്റുപുഴ വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരുകയാണ്.