double

കൊച്ചി: വിദേശരാജ്യങ്ങളുടെ മാതൃകയിൽ ഓപ്പൺ ഡബിൾ ഡക്കർ ബസിൽ വൈകാതെ കൊച്ചിയിലും യാത്രചെയ്യാം. ടൂറിസം സാദ്ധ്യത പരിഗണിച്ച് കൊച്ചിയിൽ രണ്ട് ഡബിൾ ഡെക്കർ ബസ് എത്തിക്കാനുള്ള നടപടികൾ കെ.എസ്.ആർ.ടി.സി വേഗത്തിലാക്കി. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമേ മുകൾഭാഗം തുറന്ന നിലയിലുള്ള ഡബിൾഡെക്കർ ബസുകളുള്ളൂ. ഇത് വൻ വിജയവുമാണ്. ഒരുമാസത്തിനകം ബസുകൾ കൊച്ചിയിലും എത്തുമെന്നാണ് വിവരം. എന്നിരുന്നാലും മറ്റുജോലികളെല്ലാം പൂർത്തിയാക്കി സർവീസ് തുടങ്ങാൻ രണ്ട് മാസമെങ്കിലും വേണ്ടിവരും.

കെ.എസ്.ആർ.ടി.സിക്ക് ബസുകളുടെ വിവിധ ശ്രേണികളുണ്ടെങ്കിലും സൂപ്പർസ്റ്റാർ ഡബിൾ ഡക്കറുകൾ പണ്ടേ ഹിറ്റായിരുന്നു. 1969-1975 കാലത്താണ് എറണാകുളം ജില്ലയിൽ ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കുന്നത്. വെല്ലിംഗ്ടൺ ഐലൻഡ് മുതൽ പാലാരിവട്ടം വരെയായിരുന്നു സർവീസ്. അന്നും ഹിറ്റായിരുന്നു സംഭവം. സ്‌പെയർ പാർട്‌സുകൾ കിട്ടാതായതോടെ സർവീസ് അവസാനിപ്പിച്ചു. 2010 മുതലാണ് അശോക് ലെയ്‌ലാൻഡുമായി സഹകരിച്ച് സർവീസ് പുനരാരംഭിച്ചത്.

നിലവിൽ സംസ്ഥാനത്ത് പഴയ മോഡലിൽ ആകെ മൂന്ന് ഡബിൾ ഡക്കറുകളേ കെ.എസ്.ആർ‌.ടി.സിക്കുള്ളൂ. അങ്കമാലി ഡിപ്പോയുടെ അഹങ്കാരമാണ് അതിലൊന്ന്. മറ്റ് രണ്ടെണ്ണം തിരുവനന്തപുരത്തും. അങ്കമാലിയിൽ നിന്ന് വൈറ്റിലയ്ക്കും അവിടെ നിന്ന് തോപ്പുംപടിക്കുമായിരുന്നു സർവീസ്. ഉയരപ്രശ്‌നം കാരണം നഗരത്തിൽ കയറില്ല. ലോക്ക്ഡൗണിന് ശേഷം ബസിന്റെ സർവീസ് പുനരാരംഭിക്കാൻ വൈകിയതിൽ ജനകീയ പ്രതിഷേധം വരെയുണ്ടായിരുന്നു.

സായാഹ്ന സവാരി
വൈകിട്ട് എം.ജി റോഡിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്കാണ് സർവീസ് പരിഗണിക്കുന്നത്. മുകൾ ഭാഗം തുറന്നിരിക്കുന്നതിനാൽ സാധാരണ ഡബിൾഡക്കറിന്റെ ഉയരമുണ്ടാകില്ല.

റോഡിലെ തടസങ്ങളും മറ്റു ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ

ചില രാത്രികളിൽ നഗരത്തിൽ ഇതിന്റെ പരീക്ഷണ ഓട്ടം കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്.

1. ഇരുനിലകളിലുമായി 65 സീറ്റുകളുള്ള ബസുകളാകും എത്തിക്കുക.

2. കൊച്ചിയിലെ നിരക്ക് പിന്നീട് തീരുമാനിക്കും

തിരുവനന്തപുരത്തെ ഓപ്പൺ ഡബിൾഡക്കർ

1. 65 സീറ്റുകൾ

2. താഴത്തെ നിലയിൽ നൂറ് രൂപയും അപ്പർ ഡക്കിൽ 200 രൂപയും നിരക്ക്.

ബസുകൾ വൈകാതെ എത്തുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ മറ്റുജോലികളെല്ലാം പൂർത്തിയാക്കാൻ രണ്ട് മാസം വേണ്ടിവരും

ഡി.ടി.ഒ

എറണാകുളം