കാലടി: കാറിൽ മുന്നൂറു ഗ്രാം എം.ഡി.എം.എയുമായി പോത്താനിക്കാട് സ്വദേശി അറസ്റ്റിലായ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. കാറിൽ നിന്ന് ചാടി രക്ഷപ്പെട്ട പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), അമ്പലപ്പടി വണ്ണപ്പുറം കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് കാലടി
പൊലീസും റൂറൽ ജില്ലാ ഡാൻസാഫും ചേർന്ന് പിടികൂടിയത്.
കേസിൽ പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് ഇവർ പിടിയിലായത്.
ബംഗലൂരുവിൽ വച്ച നൈജീരിയൻ വംശജനിൽ നിന്നാണ് രാസലഹരി വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ധരിച്ചിരുന്ന ജാക്കറ്റിനകത്ത് പ്രത്യേക അറയിലാണ് 20 ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.
മഞ്ഞപ്ര ചന്ദ്രപ്പുരയിൽ വച്ച് പൊലീസിനെ കണ്ട് അമിത വേഗത്തിൽ പോയ വാഹനത്തിൽ നിന്ന് രണ്ടുപേരും ചാടി രക്ഷപ്പെടുകയായിരുന്നു. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി
പി. ഷംസ്, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, കാലടി എസ്.ഐ. മാരായ ജോസി. എം ജോൺസൻ, ടി. വി സുധീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.