kothamangalam

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിൽ കാട്ടാനകൾ കൃഷിയിടത്തിലിറങ്ങി കാർഷികവിളകൾ നശിപ്പിച്ചു. വനമേഖലയോട് ചേർന്ന് കിടക്കുന്ന പിണവൂർകുടി ആദിവാസി കോളനിയിൽ നാല് ദിവസമായി തുടർച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. രാത്രി എത്തുന്ന ആനകൾ പുലർച്ചയോടെയാണ് വനത്തിലേക്ക് മടങ്ങുന്നത്. ആളുകൾ ഉറക്കമിളച്ച് കൃഷിയിടങ്ങൾക്ക് കാവലിരുന്നിട്ടും കൂട്ടത്തോടെ എത്തുന്ന ആനകൾ കാർഷിക വിളകൾ ചവിട്ടിമെതിച്ചും തിന്നും നശിപ്പിക്കുകയാണ്. തേങ്ങ്, വാഴ, കമുക്, കപ്പ, പച്ചക്കറികൾ തുടങ്ങിയവയാണ് ആനകൾ നശിപ്പിച്ചിരിക്കുന്നത്. കൃഷിയെ ഉപജീവനമാർഗമായി സ്വീകരിച്ചവർക്ക് ജീവിതം വഴിമുട്ടിയിരിക്കുകയാണ്. കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം നൽകണമെന്നും കർഷകനായ കെ.കെ.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.