 
കൊച്ചി: കണ്ണിൽ ചൊറിച്ചിലുമായി എത്തിയ സ്ത്രീയുടെ കണ്ണിൽനിന്ന് പതിമൂന്ന് സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ നീക്കംചെയ്തു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ ഒഫ്താൽമോളജിസ്റ്റ് ഡോ. രേഖ ജോർജാണ് വിരയെ പുറത്തെടുത്തത്.
ചൊറിച്ചിൽ, വേദന, ചുവന്നനിറം എന്നീ ബുദ്ധിമുട്ടുകളുമായി ഡോക്ടറെ സമീപിച്ചതാണ്. കൊച്ചി എളമക്കര സ്വദേശിനിയാണ് അറുപതുകാരി. കുറച്ചുദിവസങ്ങളായി കണ്ണിലെ ബുദ്ധിമുട്ടുകൾ ഇവരെ വലയ്ക്കുകയായിരുന്നു.
കണ്ണിനകത്ത് ജീവനുള്ള വിരയുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഉടൻ ലളിതമായ ശസ്ത്രക്രിയയിലൂടെ ഇതിനെ ജീവനോടെതന്നെ പുറത്തെടുത്തു. വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ച വിര 'ഡൈറോഫൈലേറിയ റിപ്പൻസ്' വിഭാഗത്തിൽപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു. വിരബാധയുള്ള നായ, പൂച്ച തുടങ്ങിയ മൃഗങ്ങളെ കടിച്ച കൊതുകുവഴിയാണ് ഈ തരം വിരകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതെന്ന് ഡോ. രേഖ പറഞ്ഞു.