ഇടുക്കി: ചിന്നക്കനാലിൽ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയ ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താനെയാണ് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി സസ്‌പെൻഡ് ചെയ്തത്. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് സെക്രട്ടറി പ്രവർത്തനാനുമതി നൽകിയത്. ഇടുക്കി ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ നിയമവിരുദ്ധമായി നിർമ്മിച്ച 57 കെട്ടിടങ്ങൾക്ക് റവന്യൂ വകുപ്പ് 2023ൽസ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. റവന്യൂ വകുപ്പിന്റെ നടപടി നേരിട്ട കെട്ടിടങ്ങളിൽ യാതൊരുവിധ പ്രവർത്തനങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി വിധിയുമുണ്ടായി. ഇതിൽ ഉൾപ്പെട്ട ചിന്നക്കനാൽ പഞ്ചായത്തിലെ ഏഴ് കെട്ടിടങ്ങൾക്കാണ് പഞ്ചായത്ത് സെക്രട്ടറി മധുസൂധനൻ ഉണ്ണിത്താൻ വീണ്ടും പ്രവർത്തനാനുമതി നൽകിയത്. പ്രവർത്തനാനുമതി പുറത്തുവന്നതോടെ തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ ഡയറക്ടർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. വിജിലൻസ് റിപ്പോർട്ടിൽ ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തത്. ഹൈക്കോടതി വിധിയെപ്പറ്റി അറിവില്ലായിരുന്നെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഈ വിഷയത്തിൽ നൽകിയ വിശദീകരണം. എന്നാൽ ഈ കെട്ടിടങ്ങൾക്ക് മെമ്മോ നൽകിയതും ഇതേ സെക്രട്ടറിയാണെന്നതാണ് വസ്തുത. സെക്രട്ടറിയോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിട്ടുണ്ട്.