 
കട്ടപ്പന :വില വർദ്ധിച്ചതോടെ ഏലത്തോട്ടങ്ങളിൽ പച്ചക്കായ മോഷണം തുടർക്കഥയാകുന്നു. കട്ടപ്പന അമ്പലപാറക്ക് സമീപം ചിറക്കൽ ലതികയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം സ്ഥത്തെ ഏലക്കായാണ് മോഷണം പോയിരിക്കുന്നത്.
കടുത്ത വേനലിൽ കുറേയേറെ ഏലച്ചെടികൾ ഉണങ്ങി നശിച്ചിരുന്നു. അവശേഷിക്കുന്നവ സംരക്ഷിച്ച് വിളവെടുക്കാറായപ്പോഴാണ് മോഷണം നടന്നത്. സംഭവത്തിൽ ലതിക കട്ടപ്പന പൊലീസിൽ പരാതി നൽകി. വിളവെടുപ്പിനായി തൊഴിലാളികൾ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വിളവെടുപ്പിന് പാകമായ ഏല കായ്കൾ മാത്രം ശരത്തിൽ നിന്നും പറിച്ചെടുത്തിരിക്കുന്ന നിലയിലാണ്.
ഏകദേശം 100 കിലോ ഏലയ്ക്ക മോഷണം പോയതായാണ് നിഗമനം. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഏതാനും നാളുകൾക്ക് മുമ്പ് പാറേൽ രാജന്റെ ഏലത്തോട്ടത്തിൽ നിന്നും ശരം വെട്ടിയാണ് മോഷണം നടത്തിയിരുന്നത്. മോഷണം വ്യാപകമായ സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്.