മൂന്നാർ: ജില്ലയിലെ ആദ്യ ടോൾ പ്ലാസയായ ദേവികുളം ടോൾ പ്ലാസയിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്ന് പണം ഈടാക്കിത്തുടങ്ങി. ദേശീയപാതയിൽപ്പെട്ട മൂന്നാർ ബോഡിമെട്ട് ഭാഗത്തെ 41.78 കിലോമീറ്ററാണ് 371.83 കോടി രൂപ ചെലവിട്ട് പുതുക്കിപ്പണിതത്. ടോൾ പ്ലാസയുടെ നിർമ്മാണം അന്നു തന്നെ പൂർത്തിയായിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളും പ്രദേശവാസികളുടെ എതിർപ്പും കാരണം പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ജില്ലയിലെ ആദ്യ ടോൾ പ്ലാസ കൂടിയായ ദേവികുളം ടോൾ പ്ലാസയിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്ന് ഇന്ന് രാവിലെ മുതൽ പണം ഈടാക്കിത്തുടങ്ങി. ആന്ധ്രയിൽ നിന്നുള്ള കമ്പനിയാണ് ടോൾ പിരിവ് ലേലത്തിനെടുത്തിരിക്കുന്നത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ലാക്കാട് കുരിശടിക്കു സമീപമാണ് ദേവികുളം ടോൾ പ്ലാസ. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങളുടെ ഉടമസ്ഥർക്ക് 340 രൂപയ്ക്ക് പ്രതിമാസ പാസെടുത്ത് ഈ വഴി സഞ്ചരിക്കാം.
നിരക്ക് ഇങ്ങനെ
കാർ, ജീപ്പ്, മറ്റു ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 35 രൂപയും ഇരുവശങ്ങളിലേക്കുമാണെങ്കിൽ 55 രൂപയും നൽകണം. മിനി ബസിന് ഒരു വശത്തേക്ക് അറുപതും ഇരുവശങ്ങളിലേക്കുമാണെങ്കിൽ 90 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു വശത്തേക്ക് 125ഉം ഇരുവശങ്ങളിലേക്കുമായി 185മാണ് ടോൾ നിരക്ക്. ഭാരവാഹനങ്ങൾക്ക് ഒരു വശം 195, ഇരുവശങ്ങളിലേക്കും 295, ഏഴിൽ കൂടുതൽ ആക്സിലുള്ള വലിയ വാഹനങ്ങൾക്ക് ഒരു വശം 240, ഇരുവശങ്ങളിലേക്കും 355 എന്നിങ്ങനെയും ടോൾ നിരക്ക് നൽകണം.