 
പീരുമേട്: നിറുത്തിയിട്ടിരുന്ന ലോറി കടത്തികൊണ്ടുപോകുന്നതിനിടെ മറിഞ്ഞതിനെ തുടർന്ന് മോഷ്ടാവ് പൊലീസ് പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി സൃഷ്ടി ഹൗസിൽ നിമേഷ് വിജയനാണ് (30) പിടിയിലായത്. വ്യാഴാഴ്ച രാത്രി തമിഴ്നാട്ടിലെ തേനിയിൽ നിന്ന് ചോളത്തടയുമായി തിരുവല്ലയ്ക്ക് പോയ ലോറിയാണ് മോഷ്ടിച്ച് കടത്തികൊണ്ടുപോകാൻ ശ്രമിച്ചത്. രാത്രി 11:40നായിരുന്നു സംഭവം. കുട്ടിക്കാനത്ത് ചായ കുടിക്കാനായി ഇറങ്ങിയ ലോറിയുടെ ജീവനക്കാർ ലോറിയുടെ എൻജിൻ ഓഫ് ആക്കാതെ ഹാൻഡ് ബ്രേക്ക് ഇട്ട് പുറത്ത് ഇറങ്ങി. ചായ കുടിക്കാൻ തൊട്ടടുത്ത ചായക്കടയിൽ എത്തിയപ്പോൾ മോഷ്ടാവ് ലോറിയുമായി കടന്നു കളയുകയായിരുന്നു.
ഹാൻഡ് ബ്രേക്ക് റിലീസ് ആയതാണെന്നുള്ള ചിന്തയിൽ ലോറി ഡ്രൈവർ അടുത്തുള്ളവരുടെ സഹായം തേടി. അപ്പോൾ അവിടെ ഉണ്ടായിരുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ അനീഷ്, അക്ഷയ് എന്നീ പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ലോറിയെ പിന്തുടരുകയായിരുന്നു. എന്നാൽ ഇവർ എത്തുന്നതിനു മുമ്പായി കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളജിന് മുമ്പിൽ അമിതവേഗതയിൽ പോയ ലോറി ദേശീയ പാത 183 ൽ മറിയുകയായിരുന്നു. ലോറിയിൽ നിന്ന് പുറത്ത് കടന്ന് സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ചു നിന്ന മോഷ്ടാവിനെ പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേരും ചേർന്ന് പിടികൂടി.
കുട്ടിക്കാനത്തെ സ്വകാര്യ കോളേജിൽ ഗ്ലാസ് പണിയിൽ ഏർപ്പെട്ട സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു മോഷ്ടാവ്. ഇയാളുടെ പേരിൽ കൊയിലാണ്ടി പൊലീസിൽ ആറിലധികം ക്രിമിനൽ കേസുകളുണ്ട്. ഒരു എക്‌സൈസ് ഉദ്യോഗസ്ഥനെ കുത്തിയ കേസിലും ഇയാൾ പ്രതിയാണ്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.