തൊടുപുഴ: മുസ്ലീംലീഗ് കൗൺസിലർമാരുടെ പിന്തുണയോടെ തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയതിന് പിന്നാലെ കോൺഗ്രസും ലീഗും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയ്ക്ക് പരിഹാരമായെന്ന് യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. യു.ഡി.എഫ് സംസ്ഥാന സമിതി നിയോഗിച്ച സബ് കമ്മിറ്റി അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവർ തൊടുപുഴയിലെത്തി ജില്ലയിലെ കോൺഗ്രസ്, മുസ്ലിംലീഗ്, കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ധാരണ ഇന്നലെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,​ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എം.എൽ.എ എന്നിവർക്ക് മുമ്പാകെ സമർപ്പിച്ചു. തുടർന്ന് നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരമായി. ഇതനുസരിച്ച് ഇന്ന് തൊടുപുഴയിൽ നടക്കുന്ന യു.ഡി.എഫിന്റെ പ്രതിഷേധ സദസ് ഉൾപ്പെടെയുള്ള എല്ലാ പരിപാടികൾക്കും ജില്ലയിലെ യു.ഡി.എഫ് കക്ഷികൾ ഒറ്റക്കെട്ടായി പങ്കെടുക്കണമെന്നും നേതാക്കൾ നിർദ്ദേശം നൽകി. എന്നാൽ ജില്ലയിലെ മുസ്ലീംലീഗ് നേതൃത്വത്തിന് ഇപ്പോഴുള്ള ധാരണയിൽ പൂർണ തൃപ്തിയില്ലെന്നാണ് സൂചന. ജില്ലയിലെ കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കളെ വെവ്വേറെയിരുത്തിയാണ് സംസ്ഥാന സമിതി നിയോഗിച്ച സബ് കമ്മിറ്റി അംഗങ്ങൾ ചർച്ച നടത്തിയത്. തിരുവനന്തപുരത്ത് നടത്തിയ ചർച്ചയ്ക്ക് ശേഷം ജില്ലയിലെ നേതാക്കളെ ഒരുമിച്ചിരുത്തി ഒരു ചർച്ച കൂടി നടത്തുമെന്ന് മൂന്ന് സബ് കമ്മിറ്റി അംഗങ്ങൾ ഉറപ്പ് നൽകിയിരുന്നെന്നും ഇത് പാലിക്കാത്തതിനാലാണ് ഒരു വിഭാഗം ലീഗ് നേതാക്കൾക്ക് അതൃപ്തിയുള്ളതുമെന്നാണ് സൂചന. അതിനാൽ ഇന്ന് നടക്കുന്ന യു.ഡി.എഫിന്റെ പ്രതിഷേധ സദസിൽ ലീഗ് പൂർണമായും പങ്കെടുക്കില്ലെന്നാണ് വിവരം.

ലീഗ് എൽ. ഡി. എഫിന്

വോട്ട് ചെയ്തത് ഞെട്ടിച്ചു

ആഗസ്റ്റ് 12ന് നടന്ന തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളായ കോൺഗ്രസും മുസ്ലീംലീഗും ഓരോ സ്ഥാനാർത്ഥികളെ വീതം നിറുത്തിയതോടെയാണ് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണം കൈവിട്ടുപോയത്. മൂന്ന് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ എല്ലാവരെയും ഞെട്ടിച്ച് മുസ്ലീംലീഗ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌തോടെയാണ് ഇടതുപക്ഷത്തിന് ഭരണം കിട്ടിയത്. തുടർന്ന് ദിവസങ്ങളോളം ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം വാക്‌പോര് തുടർന്നു. യു.ഡി.എഫുമായി സഹകരിക്കില്ലെന്നും ലീഗ് വ്യക്തമാക്കിയിരുന്നു. വൈസ് ചെയർപേഴ്സനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും ലീഗ് വിട്ടുനിന്നു.