തൊടുപുഴ: നഗരസഭയിൽ വിവിധ വികസന പദ്ധതികൾക്കായി ഏഴുകോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 2023 ഡിസംബർ 10ന് നടന്ന നവകേരള സദസിൽ നൽകിയ വിവിധ അപേക്ഷകൾ പരിഗണിച്ചാണ് ഉത്തരവ്. തൊടുപുഴ അഗ്നിരക്ഷാ നിലയത്തിലെ ഓഫീസ് നിർമാണത്തിന് 2.50 കോടി രൂപ അനുവദിച്ചു. ഫയർ സ്റ്റേഷൻ നിർമ്മിക്കാൻ വകുപ്പിന് തൊടുപുഴയിൽ സ്വന്തമായി സ്ഥലമുണ്ട്. ഇതിനുള്ള പ്രൊപ്പോസൽ അധികൃതർ നേരത്തെ തയ്യാറാക്കിയിട്ടുള്ളതാണ്. മുതലക്കോടം- പഴുക്കാക്കുളം റോഡ് നിർമാണത്തിന് 2.5 കോടിയും കാരിക്കോട- കുന്നം റോഡ് (കാരിക്കോട്- ചാലംകോട്- പട്ടയംകവല റോഡ്) നിർമാണത്തിന് രണ്ടുകോടി രൂപയും അനുവദിച്ചു. സുഗമമായ യാത്രയ്‍ക്ക് കാലങ്ങളായി പഴുക്കാകുളം, ഉണ്ടപ്ലാവ്, പട്ടയംകവല നിവാസികളുടെ ആവശ്യമായിരുന്നു ഈ റോഡുകളുടെ പുനർനിർമാണം. ആധുനിക നിലവാരത്തിൽ ഈ റോഡുകൾ പുനർനിർമിക്കും.