
മൂന്നാർ: ഗൂഡാർവിള എസ്റ്റേറ്റിൽ നിറുത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചു. സമീപത്തുണ്ടായിരുന്ന കുരിശുപള്ളിക്കും കാട്ടാന കേടുപാടുകൾ വരുത്തി. വനപാലകരെത്തി പ്രദേശത്ത് നിന്ന് കാട്ടാനകളെ തുരത്തി. മൂന്നാറിൽ ജനവാസ മേഖലയിലെ കാട്ടാന ശല്യം ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണ്. ഇന്നലെ പുലർച്ചെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. എസ്റ്റേറ്റിൽ നിറുത്തിയിട്ടിരുന്ന ലയത്തിലെ ജീവനക്കാരനായ ജയരാജിന്റെ വാഹനമാണ് കാട്ടാന കുത്തിമറിച്ചത്. സമീപത്തുണ്ടായിരുന്ന കുരിശുപള്ളിയുടെ ചില്ലുകൾ കാട്ടാന തകർത്തു. പ്രദേശവാസികൾ വിവരമറിയിച്ചതോടെ വനപാലകരെത്തി പ്രദേശത്ത് നിന്ന് കാട്ടാനകളെ തുരത്തി. എന്നാൽ വീണ്ടും കാട്ടാനകൾ തിരികെയെത്തുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ദിവസം കഴിയുന്തോറും മൂന്നാറിലെ എസ്റ്റേറ്റ് മേഖലകളിൽ കാട്ടാനകളുടെ ശല്യം വർദ്ധിച്ച് വരുന്നത് തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുസഹമാക്കുന്നുണ്ട്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം.